ഇന്ന് ദേശീയ നാവികസേനാ ദിനം. പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ നാവികസേന നടത്തിയ സുപ്രധാന പോരാട്ടത്തിന്റെ ഓര്‍മ്മയ്‌ക്കായാണ് ഈ ദിനം ആചരിക്കുന്നത്. 1971 ഡിസംബര്‍ 4ലെ ഓപ്പറേഷന്‍ ട്രൈഡന്റ് സമയത്ത് ഇന്ത്യന്‍ നാവികസേന പാക്കിസ്ഥാന്റെ പടക്കപ്പലായ പിഎന്‍എസ് ഖൈബാര്‍ ഉള്‍പ്പെടെ നാല് പാക് കപ്പലുകള്‍ മുക്കുകയും നൂറുകണക്കിന് പാകിസ്ഥാന്‍ നാവിക സൈനികരെ വധിക്കുകയും ചെയ്തു. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ ഈ ദിനത്തില്‍ ഓര്‍മിക്കുന്നു. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന നാവികസേനാ ദിനചരണത്തിന്റ ഭാഗമായി ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡ് എ കെ ചൗള രക്തസാക്ഷി സ്മാരകത്തില്‍ റീത്ത് സമര്‍പ്പിച്ചു.
ഇന്ത്യന്‍ എയര്‍ബേസുകളെ പാകിസ്ഥാന്‍ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. വെറും 13 ദിവസം മാത്രം നീണ്ടുനിന്ന യുദ്ധത്തില്‍ ഇന്ത്യന്‍ നാവികസേന പാകിസ്ഥാന്റെ പ്രധാന തുറമുഖ നഗരമായ കറാച്ചിയെ ആക്രമിച്ചതോടെ പാകിസ്ഥാന്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കാക്കുന്ന നാവിക സേനയുടെ ഒരു പ്രധാന വിജയം കൂടിയായിരുന്നു ഇത്. ബംഗ്ലാദേശിന്റെ പിറവിക്ക് കാരണവും ഈ യുദ്ധമായിരുന്നു. നാവികസേനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ദേശീയ നാവിക ദിനം.
ഇന്ത്യന്‍ സമുദ്ര തീരങ്ങളുടെയും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അങ്ങിങ്ങായി ചിതറികിടക്കുന്ന നിരവധി ഇന്ത്യന്‍ ദ്വീപുകളുടെയും പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും ചുമതല ഇന്ത്യന്‍ നാവിക സേനക്കാണ്. സമുദ്രാതിര്‍ത്തിയില്‍ക്കൂടി സഞ്ചരിക്കുന്ന ചരക്കു കപ്പലുകള്‍ക്കുവേണ്ട സഹായമെത്തിക്കല്‍, കപ്പലുകളുടെയും മത്സ്യബന്ധനബോട്ടുകളുടെയും സുരക്ഷ ഉറപ്പുവരുത്തല്‍ തുടങ്ങിയ ചുമതലകള്‍ ഇന്ത്യന്‍ നാവികസേന ഭംഗിയായി നിര്‍വഹിക്കുന്നു.
പണിമുടക്കുമൂലമോ മറ്റേതെങ്കിലും കാരണത്താലോ തുറമുഖപ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലെത്തിയാല്‍ അത് ഏറ്റെടുക്കുക, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഭൂമികുലുക്കം, വരള്‍ച്ച, വെള്ളപ്പൊക്കം മുതലായ കെടുതികള്‍ ഉണ്ടാകുമ്പോള്‍ അതില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസമെത്തിക്കുക എന്നിവയും ഇന്ത്യന്‍ നാവികസേനയുടെ കര്‍ത്തവ്യങ്ങളില്‍പ്പെടുന്നു.
നാവികസേനാ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ നാവികസേനാ ആസ്ഥാനങ്ങളില്‍ പൊതുജനങ്ങൾക്ക് സന്ദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ദേശീയ നാവികസേനാ ആസ്ഥാനത്ത് മറ്റ് സൈനിക വിഭാഗങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത അഭ്യാസപ്രകടവും നടക്കും.