കൊച്ചി: ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി 50-ാം ദൗത്യത്തിന് ഒരുങ്ങുന്നു. പിഎസ്എല്‍വി-സി48 ഡിസംബര്‍ 11 നാണ് വിക്ഷേപണം തീരുമാനിച്ചി രിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സതീഷ്ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇതുവരെ 50 ദൗത്യങ്ങള്‍ ഐഎസ്ആര്‍ഒ നടത്തിക്കഴിഞ്ഞു. ഇതില്‍ ആദ്യ ദൗത്യങ്ങളായ പിഎസ്എല്‍വി ഡി-1, ഡി-2, ഡി-3 എന്നിവക്കൊപ്പം 46 മറ്റ് ദൗത്യങ്ങളും നടത്തിയിരുന്നു. ഇതില്‍ രണ്ടു ദൗത്യങ്ങള്‍ പരാജയപ്പെട്ടിരുന്നതായും ഐഎസ്ആര്‍ഒ പറഞ്ഞു.
നിലവില്‍ ഭൗമ ഉപഗ്രഹ വിക്ഷേപണവാഹനമായ ജിഎസ്എല്‍വിക്കൊപ്പം പ്രധാന വിക്ഷേപണങ്ങള്‍ക്ക് പിഎസ്എല്‍വി തുടര്‍ന്നും നിര്‍ണ്ണായകമായ പങ്ക് വഹിക്കുമെന്നും ഐഎസ്ആര്‍ഒ പറഞ്ഞു. 50-ാം ദൗത്യത്തില്‍ 10 ഉപഗ്രഹങ്ങളെയാണ് വിക്ഷേപിക്കുന്നത്. ഇതില്‍ 9 ചെറു ഉപഗ്രഹങ്ങള്‍ വിദേശരാജ്യങ്ങളുടേതാണ്. എസ്എല്‍വി, എഎസ്എല്‍വി എന്നീ വിക്ഷേപണവാഹനങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ മികവുള്ള പിഎസ്എല്‍വി എന്ന വിക്ഷേപണ വാഹനം നിര്‍മ്മിച്ചതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ഐഎസ്ആർഒ) വികസിപ്പിച്ചെടുത്ത് ഉപയോഗിക്കുന്ന എക്സ്പെൻഡബിൾ (ഒരു തവണമാത്രം ഉപയോഗിക്കാൻ കഴിയുന്നത്) വിഭാഗത്തിൽ പെട്ട വിക്ഷേപണ വാഹനമാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ. (ധ്രുവീയ ഉപഗ്രഹ വിക്ഷേപണ വാഹനം) അഥവാ പി.എസ്.എൽ.വി. സൺ സിങ്ക്രണസ് ഓർബിറ്റുകളിലേയ്‌ക്ക് ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായാണ് പി.എസ്.എൽ.വി വികസിപ്പിച്ചെടുത്തത്. ഇതിനു വേണ്ടി വരുന്ന ചെലവ് വളരെ കൂടുതലായതിനാൽ പി.എസ്.എൽ.വിയ്‌ക്കു മുൻപു വരെ റഷ്യയിൽ നിന്നുമാത്രമേ സാമ്പത്തികമായി താങ്ങാൻ പറ്റുന്ന വിക്ഷേപണ സൗകര്യം ലഭിച്ചിരുന്നുള്ളൂ. പി.എസ്.എൽ.വിയ്‌ക്ക് ചെറിയ ഉപഗ്രഹങ്ങളെ ജിയോ സ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിലേയ്‌ക്കും എത്തിക്കാൻ സാധിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു .
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 104 ഉപഗ്രങ്ങളുമായി ഇന്ത്യയുടെ പി.എസ്.എൽ.വി.- സി 37 റോക്കറ്റ് 2017 ഫെബ്രുവരി 15നാണു മുൻപ് വിക്ഷേപിച്ചത് . ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങൾ ഉൾപ്പെടെ ആറു വിദേശ രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങളാണ് ഒന്നിച്ചു വിക്ഷേപിച്ചാണ് അന്ന് ഇന്ത്യ ചരിത്രം കുറിച്ചത് .