സമൂഹ മനസാക്ഷിയെ ഞെട്ടിച്ച വെറ്റിനറി ഡോക്ടറുടെ കൊലപാതകത്തിലെ പ്രതികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതോടെ വി.സി സജ്ജനാര്‍ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ പേര് വീണ്ടും ചര്‍ച്ചയാകുകയാണ്. കാരണം മറ്റൊന്നുമല്ല, 2008ല്‍ സജ്ജനാര്‍ വാറങ്കല്‍ പോലീസ് കമ്മീഷണറായിരുന്നപ്പോള്‍ ആസിഡ് ആക്രമണക്കേസില്‍ പെണ്‍കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ മൂന്ന് പ്രതികളെ പോലീസ് വെടിവച്ചു കൊന്നിരുന്നു.
കകതിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍കുട്ടികൾക്ക് നേരെ മൂന്നംഗ സംഘം നടത്തിയ ആസിഡ് ആക്രമണത്തിലാണ് പെണ്‍കുട്ടി മരിച്ചത്. ഇതിനു പിന്നാലെയാണ് കേസില്‍ പ്രതികളായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരെ പോലീസ് വെടിവെച്ചു കൊന്നത്. അന്ന് മുതല്‍ വി.സി സജ്ജനാര്‍ എന്ന പേര് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇപ്പോള്‍ ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ടും സജ്ജനാര്‍ തന്നെയാണ് ചര്‍ച്ചാവിഷയം. കാരണം ഈ കൊലപാതക കേസ് സൈബരാബാദ് പോലീസ് കമ്മീഷണറായ സജ്‌നാറിന്റെ അധികാരപരിധിയില്‍ വരും.
1996ലെ ബാച്ചിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനാണ് വി.സി സജ്ജനാര്‍. കമ്മ്യൂണിസ്റ്റ് ഭീകരരുടെ പേടിസ്വപ്‌നമായ സജ്ജനാര്‍ കര്‍ക്കശക്കാരനായ പോലീസുകാരനെന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ബ്രാഞ്ച് ഐജിയായിരുന്നു. കമ്മ്യൂണിസ്റ്റ് ഭീകരനായ നയീമുദ്ദീന്‍ എന്ന നയീമിന്റെ വധത്തിലും സജ്ജനാര്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍.ചന്ദ്രബാബു നായിഡുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കൊടും ഭീകരന്‍ പട്ടേല്‍ സുധാകര്‍ റെഡ്ഡിയേയും സജ്ജനാറിനു കീഴിലുള്ള പോലീസ് സംഘം വെടിവെച്ചു കൊലപ്പെടുത്തിയരുന്നു. സുധാകറിന്റെ തലക്ക് 12 ലക്ഷം രൂപയായിരുന്നു പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഇതിനു പുറമെ നിരവധി കമ്മ്യൂണിസ്റ്റ് ഭീകരരാണ് സജ്ജനാറിന്റെ തോക്കിനു മുന്നില്‍ പിടഞ്ഞു വീണത്.