മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി. മൂന്നാമത്തെയും അവസാനത്തേയും മത്സരത്തിൽ വിൻഡീസിനെ 67 റൺസിന് തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 241 റൺസ് വിജയലക്ഷം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
അർദ്ധ സെഞ്ച്വറിയുമായി നായകൻ കീറൻ പൊള്ളാർഡ് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. ഇന്ത്യയ്‌ക്ക് വേണ്ടി ഭുനേശ്വർ കുമാർ, ദീപക് ചഹർ, മുഹമ്മദ് ഷമി, കു.ദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 240 റൺസെടുത്തത്. രോഹിത് ശർമ്മയും കെഎൽ രാഹുലും നായകൻ വിരാട് കോഹ് ലിയും അർദ്ധ സെഞ്ച്വറി നേടി തകർത്തടിച്ചതോടെയാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ ലഭിച്ചത്.
ഓപ്പണർമാരായ രോഹിത് ശർമ്മയും കെഎൽ രാഹുലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. രോഹിത് 34 പന്തിൽ 71 റൺസും രാഹുൽ 56 പന്തിൽ 91 റൺസുമെടുത്ത് പുറത്തായപ്പോൾ നായകൻ വിരാട് കോഹ് ലി 29 പന്തിൽ 70 റൺസുമായി പുറത്താകാതെ നിന്നു.