കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പോയിന്റ് പട്ടികയിൽ മുന്നിലുള്ള ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ടീമിന് ഇന്ന് ജയം അനിവാര്യമാണ്.
തുടര്‍ച്ചയായുള്ള സമനില കുരുക്ക് അഴിക്കാനാണ് ബ്ലാസ്റ്റേഴ് ഇന്നിറങ്ങുന്നത്. ജയത്തിലൂടെ മാത്രമെ നിരാശരായ ആരാധകരെ തിരിച്ചെത്തിക്കാന്‍ ഷട്ടോരിക്കും സംഘത്തിനും കഴിയൂ. കഴിഞ്ഞ മത്സരങ്ങളിൽ വില്ലനായിരുന്ന താരങ്ങളുടെ പരിക്ക് ഭേദമായെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ ആരെല്ലാം ഇന്ന് കളിക്കാനിറങ്ങുമെന്ന് സംബന്ധിച്ച് വ്യക്തതയില്ല.
അവസാന രണ്ട് മത്സരങ്ങളിലെ സമനിലയെ വിജയം കൊണ്ട് മറികടക്കാനാണ് ജംഷഡ്പൂര്‍ ഇറങ്ങുന്നത്. എന്നാല്‍ സൂപ്പര്‍ താരം സെർജിയോ കാസ്റ്റില്‍ മാര്‍ടിനസിന്റെ അഭാവം ടീമിന് വെല്ലുവിളിയാകും. കാസ്റ്റിലിന്റെ അസാനിധ്യത്തില്‍ മലയാളി താരം സി കെ വിനീതിനായിരിക്കും ആക്രമണത്തിന്റെ ചുമതല.
കണക്കിലും പോയിന്റ് പട്ടികയിലും ബ്ലാസ്റ്റേഴ്സിനെക്കാള്‍ ഒരു പടി മുന്നിലാണ് ജംഷഡ്പൂര്‍ എഫ് സി. ഏഴു മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയുമായി 12 പോയന്റുള്ള ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. എന്നാൽ, ഒരു മത്സരം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ്, മൂന്ന് തോൽവിയും മൂന്ന് സമനിലയുമായി ആറു പോയിന്റുമായി എട്ടാം സ്ഥാനത്താണുള്ളത്.