ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 288 റൺസ് ലക്ഷ്യം പിന്തുടർന്ന വിൻഡീസിന്റെ ജയം എട്ട് വിക്കറ്റിനാണ്. ഷാ ഹോപ്പിന്റെയും ഷിമ്രോൺ ഹെറ്റ്മെയറിന്റെയും സെഞ്ച്വറിയാണ് സന്ദർശകർക്ക് അനായാസ ജയം സമ്മാനിച്ചത്. ഹെറ്റ്മെയർ 139 റൺസെടുത്ത് പുറത്തായപ്പോൾ ഹോപ്പ് 102 റൺസെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. രോഹിത് ശർമ്മ 36 റൺസെടുത്തപ്പോൾ ലോകേഷ് രാഹുൽ ആറും നായകൻ വിരാട് കോഹ് ലി നാലും റൺസെടുത്ത് പുറത്തായി. പിന്നീട് ഒന്നിച്ച ശ്രേയസ് അയ്യർ ഋഷഭ് പന്ത് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇരുവരും അർദ്ധ സെഞ്ച്വറി നേടി.
71 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. പന്തിന്റെ ആദ്യ അർദ്ധ സെഞ്ച്വറിയാണിത്. ശ്രേയസ് അയ്യർ 70 റൺസെടുത്തപ്പോൾ കേദാർ ജാദവ് 40 റൺസെടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 287 റൺസെടുത്തത്.















