ന്യൂഡൽഹിയിൽ ഇരുന്ന് പാക് നഗരങ്ങളിലെ ആക്രമണം നിയന്ത്രിക്കാൻ കഴിയുന്ന ഡ്രോൺ , എംക്യു–9 റീപ്പർ അതാണ് ഇനി ഇന്ത്യൻ സൈന്യത്തിനു കരുത്താകുന്നത് . ടാർഗെറ്റുചെയ്‌ത കൊലപാതക ദൗത്യങ്ങൾക്ക് റീപ്പർ പേരുകേട്ട ഡ്രോണാണ്.
ഇറാൻ റവല്യൂഷനറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ കൊല്ലപ്പെടുത്താന്‍ യുഎസ് ഉപയോഗിച്ച എംക്യു–9 റീപ്പർ ഡ്രോൺ വാങ്ങാനുള്ള നടപടികൾ ത്വരിതഗതിയിലാക്കാൻ തീരുമാനിക്കുകയാണ് ഇന്ത്യ .
റീപ്പറും ഹെൽഫയറും ചേർന്നതാണ് ജനുവരി 3ന് ഇറാനിയൻ ജനറൽ കാസിം സുലൈമാനിയെ വധിച്ചത്. അർദ്ധരാത്രിക്ക് ശേഷം നടന്ന ഓപ്പറേഷനിൽ ആളില്ലാ വിമാനമായ എംക്യു -9 അദ്ദേഹത്തിന്റെ കാറിലേക്കും കോൺവോയിയിലും രണ്ട് ഹെൽഫയർ മിസൈലുകളാണ് വിക്ഷേപിച്ചത്.
2015 നവംബറിൽ ഇസ്‌ലാമിക് സ്റ്റേറ്റ് അംഗം മുഹമ്മദ് ഇംവാസി എന്ന ‘ജിഹാദി ജോൺ’ കൊല്ലപ്പെട്ടത് എംക്യു–9 റീപ്പർ ആക്രമണത്തിലായിരുന്നു.
ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് എംക്യു–9 റീപ്പർ എന്ന പേരിലുള്ള പ്രെഡേറ്റർ ഡ്രോണുകൾ. ആളില്ലാത്ത ഈ വിമാനം ഉപയോഗിച്ച് ശത്രു രാജ്യങ്ങളിലെ നഗരങ്ങൾ നിഷ്പ്രയാസം തകർക്കാൻ കഴിയും. താലിബാനെതിരെയും , പാക് അതിർത്തി പ്രദേശങ്ങളിലും ആക്രമണം നടത്താൻ അമേരിക്ക ഇത്തരം ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.ഇറ്റലി, ഫ്രഞ്ച്, സ്പാനിഷ് എയർഫോഴ്സുകൾ എംക്യു–9 റീപ്പർ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറെ യുഎസ് എയർഫോഴ്സും നാസയും ഇത്തരം ഡ്രോണുകൾ ഉപയോഗിക്കുന്നു
നിലവിൽ ഇസ്രായേൽ ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. യുദ്ധ രംഗത്തെ കഴിവുകൾ കണക്കിലെടുത്ത് ഇന്ത്യ ഇത് സ്വന്തമാക്കുന്നതിനായി വർഷങ്ങളായി യുഎസുമായി ചർച്ച നടത്തുന്നുണ്ട്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്താണ് എംക്യു–9 റീപ്പർ ഇന്ത്യയ്‌ക്ക് നൽകുന്നത് സംബന്ധിച്ചുള്ള ആദ്യ ചർച്ചകൾ നടന്നത്. കര,നാവിക,വ്യോമ സേനാവിഭാഗങ്ങൾക്ക് എംക്യു–9 റീപ്പർ ഡ്രോൺ ഉപയോഗിക്കാൻ കഴിയണമെന്നതാണ് മോദി സർക്കാരിന്റെ നയം.
ജനറൽ അറ്റോമിക്സാണ് എംക്യു–9 റീപ്പർ ഡ്രോണുകൾ നിർമിക്കുന്നത്.ഹെൽഫയർ മിസൈലുകളാണ് എംക്യു–9 റീപ്പറിന്റെ പ്രാഥമിക ആയുധം . അപ്പാഷെ ഹെലികോപ്റ്ററുകൾ വാങ്ങിയ ശേഷം ഈ ഹെൽഫയർ മിസൈലുകൾ ഇന്ത്യയിലേയ്‌ക്ക് വന്നിരുന്നു .
ക്യാമറകളും മിസൈലുകളും ഉൾപ്പെടുന്ന സംവിധാനമാണ് ഇത്തരം ഡ്രോണുകളിലേത്. 2015 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം യുഎസ് വ്യോമസേനയ്‌ക്കു കീഴിൽ 93 എംക്യു–9 റീപ്പർ ഡ്രോണുകളാണുള്ളത്.
ഏകദേശം 27 മണിക്കൂറോളം തുടർച്ചയായി പറക്കാനാകുന്നതാണ് എംക്യു–9 റീപ്പർ ഡ്രോണുകൾ . 50,000 അടി ഉയരത്തിൽ വരെ പറക്കാനാകുന്ന എംക്യു–9 റീപ്പർ ഡ്രോണുകൾക്ക് 1,746 കിലോഗ്രാം യുദ്ധസാമഗ്രികൾ വഹിക്കാനാകും.
ആകാശത്തു നിന്ന് കരയിലേക്ക് തൊടുക്കാവുന്ന നാലു ലേസർ നിയന്ത്രിത എജിഎം–114 ഹെൽഫയർ മിസൈലുകളാണ് ഇവയിൽ ഘടിപ്പിക്കുക. ഒരു പൈലറ്റും സെൻസർ ഓപറേറ്ററും അടങ്ങുന്ന രണ്ടംഗ സംഘമാണ് ഡ്രോൺ നിയന്ത്രിക്കാനുണ്ടാകുക.
ഏകദേശം 52,000 കോടി രൂപയുടെ എംക്യു–9 റീപ്പർ ഡ്രോണുകൾ ഇന്ത്യൻ വ്യോമസേനയ്‌ക്ക് നൽകുന്ന കാര്യം യുഎസും,ഇന്ത്യയും ഉടൻ ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണ് കരുതുന്നത്. നാറ്റോ രാജ്യങ്ങൾക്ക് പുറത്തുള്ളവർക്ക് ഇത് ആദ്യമായാണ് എംക്യു–9 റീപ്പർ ഡ്രോൺ നൽകാൻ അമേരിക്ക തയാറാകുന്നത്.















