മുംബൈ: ലോകകപ്പ് സെമി ഫൈനലില്‍ റണ്ണൗട്ടായി മടങ്ങുന്ന ധോണിയുടെ ചിത്രം ഇന്നും ആരാധാകരുടെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ കാലുകള്‍ അന്ന് തളര്‍ന്നപ്പോള്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടത് ലോകകപ്പാണ്. ധോണിയുടെ ബാറ്റും ക്രീസും തമ്മിലുണ്ടായിരുന്ന ആ രണ്ട് ഇഞ്ച് അകലത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്.
സെമി ഫൈനലിലാണ് ധോണി അവസാനമായി നീലക്കുപ്പായമണിഞ്ഞത്. ഇതിനു ശേഷം അദ്ദേഹം ദീര്‍ഘനാളായി അവധിയിലാണ്. പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും മടങ്ങി വരവിനേക്കുറിച്ചോ വിരമിക്കലിനേക്കുറിച്ചോ ധോണി ഇതുവരെ മനസു തുറന്നിട്ടില്ല. എന്നാല്‍ സെമി ഫൈനലിലെ പുറത്താകലിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ധോണി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.

‘എന്റെ ആദ്യ മത്സരത്തിലും ഞാന്‍ റണ്ണൗട്ടാകുകയായിരുന്നു. ഈ മത്സരത്തില്‍ ഞാന്‍ വീണ്ടും റണ്ണൗട്ടായി. എന്തുകൊണ്ടാണ് അന്ന് ഡൈവ് ചെയ്യാതിരുന്നതെന്ന് പലപ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്. ആ രണ്ട് ഇഞ്ച്, അന്ന് ഡൈവ് ചെയ്യേണ്ടിയിരുന്നു എന്ന് ഞാന്‍ ഇപ്പോഴും എന്നോട് പറയാറുണ്ട്’. ധോണി പറഞ്ഞു.

ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ട മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും വിജയ പ്രതീക്ഷ നല്‍കിയത് ധോണി-ജഡേജ സഖ്യമായിരുന്നു. 92ന് 6 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ഏഴാം വിക്കറ്റില്‍ 116 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ധോണി-ജഡേജ സഖ്യം വിജയത്തോടടുപ്പിച്ചു. എന്നാല്‍ 59 പന്തില്‍ 77 റണ്‍സ് നേടി ജഡേജ പുറത്തായിട്ടും ഇന്ത്യ പ്രതീക്ഷ കൈവിടാതിരുന്നത് മഹേന്ദ്ര സിംഗ് ധോണിയെന്ന മാന്ത്രികന്‍ ക്രീസിൽ ഉണ്ടായിരുന്നതിനാലാണ്. 49ാം ഓവറിലെ മൂന്നാം പന്തില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ ഡയറക്ട് ത്രോയിലുടെ മാര്‍ട്ടിന്‍ ഗുപ്ടില്‍ ധോണിയെ പുറത്താക്കിയതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു.















