ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് മേധാവിത്വത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്ത് ഇന്ത്യ . രാപകൽ വ്യത്യാസമില്ലാതെ ഏത് പ്രതികൂല കാലാവസ്ഥയിലും , ഏത് ലക്ഷ്യവും തകർക്കാൻ കരുത്തുള്ള ബ്രഹ്മോസ് ഘടിപ്പിച്ച സുഖോയ് വിമാനമാണ് തഞ്ചാവൂരിലെ എയർഫോഴ്സ് താവളത്തിൽ ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത് .ഒരു സ്ക്വാഡ്രണ്‍ സുഖോയ് 30 എംകെഐ വിമാനങ്ങളാണ് തഞ്ചാവൂരിലെ സൈനിക കേന്ദ്രത്തില്‍ എത്തിച്ചത് .
2.5 ടൺ ഭാരമുള്ള ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ള 18 സുഖോയ് യുദ്ധവിമാനങ്ങളാണ് ഒരു സ്ക്വാഡ്രണിൽ ഉണ്ടാവുക . ബംഗാൾ ഉൾക്കടലിലും, ഇന്ത്യൻ മഹാസമുദ്രത്തിലും ശത്രുക്കളുടെ നീക്കം തിരിച്ചറിഞ്ഞ് പ്രത്യാക്രമണം നടത്താൻ ഇനി ഇന്ത്യയ്‌ക്ക് കഴിയും .
സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്.ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ഇതിനായി സുഖോയ് വിമാനങ്ങൾ പരിഷ്കരിച്ചിരുന്നു.ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ.
രാജ്യത്തിന്റെ ഒരു സ്വപ്നമാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നത്. വ്യോമസേന അതിന്‍റെ ഏറ്റവും വലിയ ശേഷി കൈവരിക്കുന്നു. വളരെ ദൂരത്ത് നിന്ന് തന്നെ ആകാശത്ത് നിന്നും ശത്രുവിന്‍റെ കരയിലേയോ കടലിലെയോ ലക്ഷ്യത്തെ പിന്‍പോയന്‍റ് ചെയ്ത് തകര്‍ക്കാന്‍ ഇനി ഇന്ത്യയ്‌ക്ക് കഴിയും – ബ്രഹ്മോസ്- സുഖോയ് കൂട്ടുകെട്ടിനെക്കുറിച്ച് ബ്രഹ്മോസ് ഡയറക്ടര്‍ ജനറല്‍ സുധീര്‍ മിശ്രയുടെ പ്രതികരണം ഇങ്ങനെയാണ് .
ബ്രഹ്മോസ്, സുഖോയ്-30 വിമാനങ്ങൾവഴി ഇന്ത്യൻ മഹാസമുദ്രമേഖല മുഴുവനും നിയന്ത്രിക്കാൻ വ്യോമസേനയ്‌ക്കാവും. ദക്ഷിണേന്ത്യയിലും വ്യോമസേനയുടെ കരുതല്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പൊതുവെ പ്രശ്നരഹിത പ്രദേശം എന്നാണ് ദക്ഷിണേന്ത്യ അറിയപ്പെടുന്നത്. എന്നാല്‍, ഏതെങ്കിലും രീതിയുള്ള സുരക്ഷാ വെല്ലുവിളി ഉയരുകയാണെങ്കില്‍ ഈ മേഖലയെയും പൂര്‍ണമായി നിയന്ത്രണത്തിലാക്കാനാണ് വ്യോമസേന പദ്ധതിയിടുന്നത്















