ഹാമിൽട്ടൻ: ന്യൂസിലൻഡ് ഇലവനുമായുള്ള ത്രിദിന സന്നാഹ മത്സരത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ യുവനിര. ടീമിൽ രണ്ടക്കം കടന്നത് വെറും മൂന്ന് പേർ മാത്രമാണ്. നാല് പേർ പൂജ്യത്തിൽ തന്നെ പുറത്തായി. ഹനുമ വിഹാരിയും ചേതേശ്വർ പൂജാരയും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 263 ന് പുറത്തായി.
ഓപ്പണിംഗിലേ ഇന്ത്യൻ താരങ്ങൾക്ക് താളം കണ്ടെത്താനായില്ല. പ്രിഥ്വി ഷാ റൺസൊന്നുമെടുക്കാതെ മടങ്ങി. പിന്നാലെ മായങ്ക് അഗർവാൾ ഒരു റൺസുമായി കൂടാരം കയറി. ചേതേശ്വർ പൂജാര അർദ്ധ സെഞ്ച്വറിയുമായി ചെറുത്തു നിന്നു. പിന്തുണയുമായി ഹനുമ വിഹാരിയും നിന്നതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. പൂജാര 93 റൺസെടുത്ത് പുറത്തായപ്പോൾ വിഹാരി 101 റൺസെടുത്തു.
അതിനിടയിലെത്തിയ ശുഭ്മൻ ഗിൽ നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. അജിങ്ക്യ രഹാനെ 18 റൺസെടുത്തപ്പോൾ ഋഷഭ് പന്ത് ഏഴും വൃദ്ധിമാൻ സാഹയും രവിചന്ദ്രൻ അശ്വിനും റൺസൊന്നുമെടുക്കാതെയും മടങ്ങി. അവസാനം ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ചെറുത്ത് നിൽപ്പിനായി ശ്രമിച്ചെങ്കിലും കാര്യമായ സംഭാവന നൽകാൻ അവർക്കും കഴിഞ്ഞില്ല. ജഡേജ എട്ട് റൺസെടുത്ത് പുറത്തായപ്പോൾ ഉമേഷ് 9 റൺസുമായി പുറത്താകാതെ നിന്നു.