മുംബൈ: ഐപിഎൽ 2020 സീസണിന് മാർച്ച് 29 ന് തുടക്കമാകും. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുക. ചെറിയ ചില മാറ്റങ്ങളോടെയാണ് പുതിയ സീസണിലെ മത്സരക്രമം. ഇത്തവണ ശനിയാഴ്ച രണ്ടുകളികളില്ല. എന്നാൽ പതിവുപോലെ ഞായറാഴ്ചകളിൽ രണ്ട് മത്സരങ്ങൾ നടക്കും.
ലീഗ് മത്സരങ്ങളുടെ സമയക്രമം മാത്രമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നോക്കൗട്ട് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. മെയ് 17ന് നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും.
ലോധ കമ്മറ്റി നിര്‍ദ്ദേശപ്രകാരം അന്താരാഷ്‌ട്ര മത്സരം കഴിഞ്ഞ് 11 ദിവസം കഴിഞ്ഞതിന് ശേഷം മാത്രമാണ് ഐപിഎല്‍ മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്‌ക്കുശേഷമാകും ഐപിഎൽ ആരംഭിക്കുക.
ഈ സീസണിൽ ചില മാറ്റങ്ങൾ നടപ്പാക്കാനും പുതിയ ചില ഫീച്ചറുകൾ കൊണ്ടുവരാനും ഐപിഎൽ ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ഈ സീസൺ മുതൽ ഐപിഎല്ലിൽ നടപ്പിലാക്കുമെന്ന പ്രഖ്യാപനമാണ്. മത്സത്തിനിടെ പരിക്കേറ്റ ഒരു കളിക്കാരന് പിന്നീട് ആ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍, ബൗള്‍ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്. ബാറ്റ്സ്മാന് പരിക്കേല്‍ക്കുകയാണെങ്കില്‍ ബാറ്റ്സ്മാനെയും ബൗളര്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ബൗളറെയും ടീമിൽ ഉൾപ്പെടുത്താം.
ഈ മാറ്റം പ്രാവര്‍ത്തികമാകുന്നതോടെ, 11 അംഗ പ്ലേയിംഗ് ഇലവനൊപ്പം 15 അംഗ ടീമിനെയും മത്സരം തുടങ്ങുന്നതിന് മുൻപ് ടീമുകൾക്ക് പ്രഖ്യാപിക്കേണ്ടി വരും. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അടുത്തിടെ നടപ്പാക്കിയ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് സംവിധാനം ഐപിഎല്ലിൽ നടപ്പാക്കുന്നതോടെ ക്രിക്കറ്റിലെ വലിയൊരു മാറ്റത്തിന് തന്നെയാണ് ഇത് വഴി തുറക്കുന്നത്.
ഇതിനൊപ്പം പുതിയ നോബോൾ നിയമവും ഐപിഎല്ലിൽ ഉൾപ്പെടുത്തിയേക്കും. ഐസിസി അടുത്തിടെ അന്താരാഷ്‌ട്ര മത്സരങ്ങളിൽ നടപ്പിലാക്കിയ നോബോൾ നിയമം നടപ്പിലാക്കിയാൽ നോബോൾ സംബന്ധിച്ചുള്ള പരാതികൾക്ക് ഒരു പരിഹാരം കാണാൻ സാധിക്കും.