2011 ഏപ്രിൽ 2 ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാവാത്ത ദിനമായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ രമേശ് ടെൻഡുൽക്കറിനുവേണ്ടി ടീം ഇന്ത്യ ലോകകിരീടമുയർത്തിയ ദിനം. കിരീടത്തിൽ മുത്തമിട്ടതിന് ശേഷമുള്ള ഇന്ത്യയുടെ വിജയാഘോഷം അങ്ങനെ ആരാധകർക്ക് മറക്കാനാവുന്നതല്ല. സച്ചിനെ തോളിലേറ്റി ഇന്ത്യൻ താരങ്ങൾ മൈതാനത്തിന് വലം വച്ച് കാണികളെ അഭിവാദ്യം ചെയ്യുന്ന ചിത്രം.
ഇപ്പോഴിതാ ആ വിജയാഹ്ളാദത്തിന് കായിക ലോകത്തെ ഓസ്കാറായ ലോറിയസ് പുരസ്കാരം ലഭിച്ചിരിക്കുന്നു. രണ്ട് പതിറ്റാണ്ടിലെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള പുരസ്കാരമാണ് സച്ചിനെ ഈ ചിത്രത്തിലൂടെ തേടിയെത്തിയത്.
രണ്ടര പതിറ്റാണ്ട് കാലം ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിന് തെന്‍ഡുല്‍ക്കറിനെ ഇന്ത്യ തോളിലേറ്റിയ മനോഹര നിമിഷമായിരുന്നു 2011 ലെ ലോകകപ്പ് ഫൈനൽ. ലങ്കയെ തോല്പിച്ച് ഇന്ത്യ വിജയിച്ചപ്പോൾ സഹതാരങ്ങൾ സച്ചിനെ തോളിലേറ്റി വാങ്കഡെ മൈതാനത്തെ വലംവെച്ചു.
ആ നിമിഷത്തെ ലോകം നെഞ്ചിലേറ്റിയപ്പോൾ കായിക രംഗത്തെ ഓസ്കാർ ആദ്യമായി ഇന്ത്യയിലേക്ക് വന്നു ചേർന്നു. മികച്ച കായിക മുഹൂർത്തതിനുള്ള വോട്ടെടുപ്പിലാണ് ലോകകപ്പ് വിജയാഘോഷചിത്രം പുരസ്കാരത്തിനർഹമായത്. അങ്ങനെ കായിക ഓസ്കറിലും ക്രിക്കറ്റ് ദൈവത്തിന്റെ കൈയ്യൊപ്പ്.
രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂർത്തിനുള്ള പുരസ്കാര വോട്ടെടുപ്പില്‍ ക്രിക്കറ്റ് ഇതിഹാസത്തിന് എതിരുണ്ടായിരുന്നില്ല എന്നതു ശ്രദ്ധേയം.