ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് താരം ഉമർ അക്മലിന് പാക് ക്രിക്കറ്റ് ബോർഡിന്റെ വിലക്ക്. പിസിബിയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് വിവാദങ്ങളുടെ തോഴനായ അക്മലിന് അടിയന്തിരമായി സസ്പെൻഷൻ ഏർപ്പെടുത്തിയത്. എന്നാൽ എന്തിനാണ് സസ്പെൻഷൻ ഏർപ്പെടുത്തിയതെന്ന കാരണം പിസിബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പിസിബി അഴിമതി വിരുദ്ധ യൂണിറ്റിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ താരത്തിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന് മുന്‍പ് ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ ആകില്ലെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
സസ്പെൻഷനിലായതോടെ ഉമറിന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാനാവില്ല. ലീഗില്‍ നിലവിലെ ചാമ്പ്യൻമാരായ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമാണ് ഉമര്‍. ഉമര്‍ അക്മലിന് പകരം മറ്റൊരു താരത്തെ ടീമിലെടുക്കാന്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന് പിസിബി അനുമതി നൽകിയിട്ടുണ്ട്. ഉമറിന്റെ വിലക്ക് ടീമിന്റെ പ്രകടനത്തെയും ബാധിച്ചേക്കും.
പാകിസ്താനുവേണ്ടി 53 ടെസ്റ്റുകളും 157 ഏകദിനങ്ങളും 58 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഉമർ അക്മൽ. പാക് ടീമിലെ മുൻ വിക്കറ്റ് കീപ്പർ ബാറ്റസ്മാൻ കമ്രാന്‍ അക്മലിന്റെ ഇളയ സഹോദരൻ കൂടിയാണ് ഉമർ.