സിഡ്നി: വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. നിലവിലെ ലോക ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയയെ 17 റൺസിനാണ് ടീം ഇന്ത്യ കീഴടക്കിയത്. 133 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഓസിസ് ഇന്നിംഗ്സ് ഒരു പന്ത് ശേഷിക്കെ 115 ൽ അവസാനിക്കുകയായിരുന്നു. പൂനം യാദവിന്റെയും ശിഖ പാണ്ഡെയുടെയും വെടിക്കെട്ട് ബൗളിംഗ് പ്രകടനമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 132 റൺസെടുത്തത്. 49 റൺസ് നേടിയ ദീപ്ത ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഷവാലി വർമ്മ 29 റൺസും ജെമിമ റോഡ്രിഗസ് 26 റൺസുമെടുത്തു. മികച്ച രീതിയിൽ പന്തെറിഞ്ഞ ഓസിസ് ബൗളർമാർ ഇന്ത്യയ്ക്ക് മേൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.
എന്നാൽ മറുപടി ബാറ്റിംഗിനറങ്ങിയ ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കി. 51 റൺസ് നേടിയ അലിസ ഹെലിയാണ് ഓസിസിന്റെ ടോപ് സ്കോറർ. അഷ് ലി ഗാർഡ്നർ 34 റൺസെടുത്തു. ഇവരൊഴിച്ചുള്ള 9 ഓസിസ് താരങ്ങളാണ് രണ്ടക്കം കാണാനാകാതെ കൂടാരം കയറിയത്.
ഇന്ത്യയ്ക്ക് വേണ്ടി പൂനം യാദവ് നാലും ശിഖ പാണ്ഡെ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.















