വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ വമ്പൻ തോൽവി. ട്രെന്റ് ബോൾട്ടും ടിം സൗത്തിയും കൊടുങ്കാറ്റായി വീശിയടിച്ചപ്പോൾ അതിനുമുന്നിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ ബാറ്റിംഗ് നിരയ്‌ക്കായില്ല. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 9 റൺസ് വിജയലക്ഷ്യം കിവീസ് അനായാസമായി മറികടന്നു.
ലോക ഒന്നാം നമ്പർ ടീം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മറ്റ് ടീമുകളെക്കാൾ ബഹുദൂരം മുന്നിൽ, ഇങ്ങനെ നിരവധി വിശേഷണങ്ങളുമായാണ് ടീം ഇന്ത്യ ന്യൂസിലൻഡ് മണ്ണിൽ ടെസ്റ്റ് കളിക്കാനെത്തിയത്. എന്നാൽ കിവീസ് ബൗളിംഗ് നിരയ്‌ക്ക് മുന്നിൽ ഒന്ന് ചെറുത്തുനിൽക്കാൻ പോലുമാവാതെ കോലിപ്പട തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കളി തീരാൻ ഒരു ദിനം കൂടി ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ തോൽവി.
നാല് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലായിരുന്നു മൂന്നാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. എന്നാൽ നാലാം ദിനം കളി തുടങ്ങിയ ഇന്ത്യയ്‌ക്ക് വെറും 47 റൺസ് മാത്രമാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കാനായത്. സ്കോർ 191 ആയപ്പോഴേയ്‌ക്കും ടീം ഇന്ത്യ കൂടാരം കയറി. 58 റൺസെടുത്ത മായങ്ക് അഗർവാളാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. മറ്റാർക്കും മുപ്പത് റൺസ് പോലും എടുക്കാനായില്ലെന്നതും ശ്രദ്ധേയം. 20 റൺസിന് മുകളിൽ സ്കോർ ചെയ്തത് രണ്ട് പേർമാത്രമാണ്. അജിങ്ക്യ രഹാനെ 29 ഉം ഋഷഭ് പന്ത് 25 റൺസും നേടി.
അഞ്ച് വിക്കറ്റ് നേടിയ ടിം സൗത്തിയും മാല് വിക്കറ്റ് നേടിയ ട്രെന്റ് ബോൾട്ടുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
നേരത്തെ നായകൻ കെയ്ൻ വില്യംസണിന്റെ അർദ്ധ സെഞ്ച്വറിയുടെ മികവിലായിരുന്നു ന്യൂസിലൻഡ് ഭേതപ്പെട്ട സ്കോർ അടിച്ചെടുത്തത്. 348 റൺസിനാണ് കിവീസ് ഒന്നാം ഇന്നിംഗ്സിൽ പുറത്തായത്.















