സാന്റിയാഗോ ബെർണബ്യൂ: റയൽ മഡ്രിഡ് നായകൻ സെർജിയോ റാമോസും ചുവപ്പുകാർഡും തമ്മിലുള്ളത് അഭേദ്യമായ ബന്ധമാണ്. അടുത്തകാലത്തായി അൽപ്പസ്വൽപ്പം അടങ്ങിയൊതുയിരുന്ന റാമോസ്, പ്രധാന മത്സരങ്ങളെത്തിയപ്പോൾ ചുവപ്പുകാർഡ് കാണുന്ന ശീലം കൈവിട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം.
റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിന്റെ 85-ാം മിനിറ്റിലാണ് നായകൻ ചുവുപ്പുകണ്ട് കളം വിട്ടത്. സിറ്റിയുടെ ഗെബ്രിയേൽ ജെസ്യൂസിനെ വീഴ്‌ത്തിയതിനായിരുന്നു റാമോസിന് നേരെ റെഫറി ചുവപ്പുയർത്തിയത്. റാമോസിന്റെ കരിയറിലെ 26-ാം ചുവപ്പുകാർഡ് ആയിരുന്നു ഇത്. അതിൽ തന്നെ ചാമ്പ്യൻസ് ലീഗിൽ ഇത് നാലാം തവണയാണ് റാമോസ് ചുവപ്പുകാണുന്നത്.
ഇതോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം തവണ ചുവപ്പുകാർഡ് കണ്ട കളിക്കാരനെന്ന റെക്കോർഡിൽ റാമോസും പങ്കാളിയായി. സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, ഡച്ച് ഇതിഹാസം എഡ്ഗർ ഡേവിസ് എന്നിവരും നാല് തവണ ചാമ്പ്യൻസ് ലീഗിൽ ചുവപ്പുകാർഡ് കണ്ടിട്ടുണ്ട്.