കൊല്ലം: ഇന്നലെ രാവിലെ ഏകദേശം പത്ത് മണിയോടെയാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതാകുന്നത്. കാണാതായെന്ന വാർത്ത പുറത്തുവന്നതുമുതൽ നാടൊട്ടാകെ കൊച്ചുമിടുക്കിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. എല്ലാവർക്കും ഒരു പ്രാർത്ഥന മാത്രമാണുണ്ടായിരുന്നത്. എന്നാൽ പ്രാർത്ഥനകൾ എല്ലാം വിഫലമായി. ദേവനന്ദയുടെ മൃതദേഹം വീടിനടുത്തുള്ള പുഴയിൽ നിന്ന് തന്നെ കണ്ടെത്തിയിരിക്കുന്നു.
ഇന്നലെ രാവിലെ മുതൽ പള്ളിമൺ ഗ്രാമം ഒന്നാകം തിരച്ചിലിലായിരുന്നു. ഊണും ഉറക്കവുമുപേക്ഷിച്ച് നാടൊട്ടാകെ അന്വേഷണത്തിനായി ഇറങ്ങിത്തിരിച്ചു. പോലീസിന് പൂർണ്ണ പിന്തുണ നൽകി. മാദ്ധ്യമങ്ങളും സാമൂഹിക മാദ്ധ്യമങ്ങളും തങ്ങളാൽ ആവുന്നതെല്ലാം ചെയ്തു. പക്ഷേ എല്ലാം വെറുതെയായി, ദേവനന്ദ ഇനി മടങ്ങിയെത്തില്ല.
രാവിലെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃദദേഹം കണ്ടെത്തിയത്. ഇത് കാണാതായ ദേവനന്ദയുടേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളിമൺ പുലിയില ഇളവൂർ ദീപസദനത്തിൽ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ.
മുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെ രാവിലെ 10.30 നാണ് കുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തി. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.