ന്യൂഡൽഹി: പരിക്ക് ഭേതമായി സൂപ്പർ താരം സന്ദേശ് ജിങ്കൻ ഇന്ത്യൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നു. ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ സാധ്യതാ ടീമിലാണ് ജിങ്കനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് ഒൻപതിന് ടീം ക്യാമ്പിൽ ചേരാനും ജിങ്കന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്ക് മാറിയ ജെജെ യോടും ടീമിനൊപ്പം ചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്. മാർച്ച് 26ന് ഒഡീഷയിലാണ് മത്സരം.
രണ്ട് ഘട്ടങ്ങളായി 43 താരങ്ങളോടാണ് പരിശീലന ക്യാമ്പിനൊപ്പം ചേരാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഐഎസ്എൽ പ്ലേയോഫ് മത്സരങ്ങൾ നടക്കുന്നതിനാൽ വിവിധ ടീമുകളിൽ കളിക്കുന്ന താരങ്ങളോട് മാർച്ച് 16 നും മറ്റ് താരങ്ങളോട് മാർച്ച് 9 നും ക്യാമ്പിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മാർച്ച് 14 നാണ് ഐഎസ് എൽ ഫൈനൽ നടക്കുക.
ഗോൾ കീപ്പർമാരായ അമരീന്ദർ സിംഗ്, സുഭാഷിഷ് റോയ്, പ്രതിരോധ താരങ്ങളായ ജിങ്കൻ, ആദിൽ ഖാൻ, ശുഭം സാരംഗി, സുഭാഷിഷ് ബോസ്, മധ്യനിരയിലെ താരങ്ങളായ സഹൽ അബ്ദുൾ സമദ്, ഹോളിചരൺ നർസാരി, ജീക്സൺ സിംഗ് മുന്നേറ്റനിരയിലെ ജെജെ, ഫറൂഖ് ചൗധരി അടക്കമുള്ള 23 താരങ്ങളോടാണ് മാർച്ച് 9ന് ടീമിനൊപ്പം ചേരാൻ പറഞ്ഞിരിക്കുന്നത്.
സൂപ്പർ താരം സുനിൽ ഛേത്രി, മൻവീർ സിംഗ്, സൂസൈരാജ്, ആഷിഖ് കുരുണിയൻ, അനിരുദ്ധ് ധാപ്പ, ജാക്കിചന്ദ് സിംഗ്, പ്രീതം കോട്ടൽ, ഗോൾ കീപ്പർമാരായ ഗുർപ്രീത് സിംഗ് സന്ദു, വിശാൽ കെയ്‌ത്ത് അടക്കമുള്ള 20 താരങ്ങളാണ് ഐഎസ്എല്ലിന് ശേഷം മാർച്ച് 14 ന് എത്തുന്നത്.
പരിക്കിനെ തുടർന്ന് ജിങ്കന് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ആറാം സീസണിലെ ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല. സീസൺ തുടങ്ങുന്നതിന് നായകൻ പരിക്കേറ്റ് പിന്മാറിയത് ടീമിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ജിങ്കന് പകരക്കാരനായി മുംബൈ താരം രാജു ഗെയ്‌ക്ക്വാദിനെയായിരുന്നു ബ്ലാസ്റ്റേഴ്സ് ടീമിൽ ഉൾപ്പെടുത്തിയത്.