യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ബയേൺ മ്യൂണിച്ചിന്റെ ഗോളടിയന്ത്രം റോബർട്ട് ലെവൻഡോസ്കി കളിച്ചേക്കില്ല. പരുക്കിനെത്തുടർന്ന് വിശ്രമിത്തിലായ ലെവൻഡോസ്കി കളിച്ചേക്കില്ലെന്ന വാർത്ത ചെൽസിക്ക് ചെറിയ ആശ്വാസം പകരുന്നുണ്ട്.
ചെൽസിയുടെ മൈതാനമായ സ്റ്റാഫോഡ് ബ്രിഡ്ജിൽ നടന്ന ആദ്യപാദ മത്സരത്തിനിടെയാണ് ലെവൻഡോസ്കിയുടെ കാൽമുട്ടിന് പരുക്കേറ്റത്. മത്സരത്തിൽ ഒരു ഗോൾ നേടുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത ലെവൻഡോസ്കിക്ക് ഇടതുകാലിലാണ് പരുക്കേറ്റത്. പരിശോധനകൾക്ക് ശേഷം നാല് ആഴ്ചയോളം ലെവൻഡോസ്കി കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് അറിയിച്ചത്. മാർച്ച് 19-നാണ് ബയേണിന്റെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദ മത്സരം
സീസണിൽ ഉജ്ജ്വല ഫോമിൽ തുടരുന്ന ലെവൻഡോസ്കിയുടെ പരുക്ക് ബയേണിന്റെ ബുണ്ടസ് ലിഗ കിരീട മോഹങ്ങൾക്കും ആശങ്കയ്‌ക്ക് വകവെക്കുന്നതാണ്. നേരിയ ലീഡിലാണ് ഇപ്പോൾ ബയേൺ ലീഗിൽ ഒന്നാമതുള്ളത്. ലെവൻഡോസ്കി ഇല്ലാതെ ഒരുപിടി ലീഗ് മത്സരങ്ങളിൽ ബയേൺ ഇറങ്ങേണ്ടിവരും. ഏപ്രിൽ നാലിനാണ് ലീഗിലെ ക്ലാസിക്കായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ മത്സരം.