കൊൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകയെ തോൽപ്പിച്ച് ബംഗാൾ ഫൈനലിൽ കടന്നു. 13 വർഷത്തെ കാത്തിരിപ്പിന് പരിസമാപ്തി കുറിച്ചാണ് ബംഗാൾ ഫൈനലിൽ പ്രവേശിക്കുന്നത്. ഇതിനു മുമ്പ് 2006-07ലായിരുന്നു ബംഗാള്‍ അവസാനമായി രഞ്ജിയുടെ ഫൈനല്‍ കളിച്ചത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 174 റണ്‍സിനായിരുന്നു ബംഗാളിന്റെ ജയം. 352 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക രണ്ടാം ഇന്നിങ്‌സില്‍ 177ന് പുറത്താവുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കര്‍ണാടക രഞ്ജിയുടെ സെമിയില്‍ പുറത്താവുന്നത്.
മൂന്നിന് 98 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം കര്‍ണാടക രണ്ടാമിന്നിങ്‌സ് ആരംഭിച്ചത്. സ്‌കോർ ബോർഡിൽ 79 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച ഏഴു വിക്കറ്റുകള്‍ കൈവിട്ട അവര്‍ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആറു വിക്കറ്റെടുത്ത മുകേഷ് കുമാറാണ് കര്‍ണാടക ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.















