മുംബൈ: രണ്ടര പതിറ്റാണ്ട് നീണ്ടുനിന്ന കരിയർ അവസാനിപ്പിച്ച് വസീം ജാഫർ. രഞ്ജി ട്രോഫിയിലെ സൂപ്പര്‍ സ്റ്റാറായ വസീം ജാഫര്‍ ഇന്ത്യയ്‌ക്ക് വേണ്ടി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മറ്റാർക്കും എത്തിപ്പിടിക്കാനാവത്ത ഒരുപിടി നേട്ടങ്ങൾ തന്റെ പേരിൽ എഴുതിച്ചേർത്ത ശേഷമാണ് ജാഫർ ക്രീസുവിടുന്നത്.
ദേശീയ ടീമിനായി ഏറെ കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വസീം ജാഫറിന്റെ പ്രകടനം പ്രശംസനീയമാണ്. രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ മുംബൈയ്‌ക്കും വിദര്‍ഭയ്‌ക്കുമായാണ് താരം കളിച്ചത്. മുംബൈയ്‌ക്ക് വേണ്ടി 1996-1997 സീസണിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 2015-2016 ൽ വിദർഭയിലേക്ക് കൂടുമാറുകയായിരുന്നു. ഇക്കാലയളവിൽ ആഭ്യന്തര ക്രിക്കറ്റിലെ അധികായകന്മാരുടെ പട്ടികയിൽ മുൻനിരയിൽ തന്നെയായിരുന്നു വസിം ജാഫറിന്റെ പേര്.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി 150 രഞ്ജി മത്സരങ്ങള്‍ തികച്ച താരമാണ് വസീം ജാഫർ. 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 50.67 ശരാശരിയില്‍ 19,410 റണ്‍സ് അടിച്ചുകൂട്ടി. ഇതില്‍ 57 സെഞ്ചുറികളും 91 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 314 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍.
ജാഫർ തന്റെ ട്വിറ്ററിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിക്കൽ കുറിപ്പ് ഇങ്ങനെ:-ആദ്യംതന്നെ ഇത്രയുംകാലം എന്നെ കളിക്കാന്‍ അനുവദിച്ച ഈശ്വരന് ഞാന്‍ നന്ദിയര്‍പ്പിക്കുന്നു. ശേഷം എന്റെ കുടുംബത്തിനും. ക്രിക്കറ്റെന്ന സ്വപ്‌നത്തിന് പിന്നാലെ പോകാന്‍ മാതാപിതാക്കളും സഹോദരങ്ങളുമാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. ഭാര്യ നല്‍കിയ പിന്തുണയ്‌ക്കും കയ്യും അളവുമില്ല. എന്നെ പരിശീലിപ്പിച്ച എല്ലാ പരിശീലകരെയും ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ച സെലക്ടര്‍മാരോടുള്ള കൃതജ്ഞതയും ഈ അവസരത്തില്‍ എടുത്തുപറയുന്നു.
മക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കണമെന്നത് അച്ഛന്റെ സ്വപ്‌നമായിരുന്നു. അദ്ദേത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു, ഇനി ഗ്രൗണ്ടില്‍ നിന്ന് കയറേണ്ട സമയമാണ്. ഇത് ആദ്യ ഇന്നിങ്‌സിന്റെ അവസാനം മാത്രമാണ്. കമന്ററിയും കോച്ചിങ്ങുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങുന്നത് ആലോചിക്കുന്നുണ്ടെന്നും ജാഫർ പറഞ്ഞു.















