തിരുവനന്തപുരം: ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ ക്രൂരമായി അപമാനിച്ച ക്വാഡന്‍ എന്ന കുട്ടിയുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ‘എന്നെയൊന്ന് കൊന്നു തരാമോ? ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കി മരിക്കാനാണ് തോന്നുന്നത് ‘ എന്നിങ്ങനെയുള്ള ക്വാഡന്റെ വാക്കുകള്‍ ഏല്ലാവരുടേയും മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു. ആ കുഞ്ഞു മനസിന്റെ വേദനകള്‍ ഹൃദയം കൊണ്ട് ഏറ്റെടുക്കുകയായിരുന്നു വീഡിയോ കണ്ട എല്ലാവരും. വീഡിയോ കണ്ട ശേഷം നിരവധി പേരാണ് ക്വാഡന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയത്. നടന്‍ ഗിന്നസ് പക്രുവും ക്വാഡന് പിന്തുണ അറിയിച്ചിരുന്നു.
തനിക്ക് പിന്തുണ അര്‍പ്പിച്ച ഗിന്നസ് പക്രുവിന് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ക്വാഡന്‍ ഇപ്പോള്‍. ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ക്വാഡന്റെ അമ്മ യാരക്ക ബെയില്‍സ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗിന്നസ് പക്രുവിനെ പോലെ നടനാകണമെന്നാണ് ക്വാഡന്റെ ആഗ്രഹമെന്നും അവര്‍ അറിയിച്ചു.
മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്‌ക്ക് ഇന്ധനമായതെന്ന് അദ്ദേഹം ക്വാഡന് പിന്തുണ അര്‍പ്പിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. നീ കരയുമ്പോള്‍ നിന്റെ അമ്മ തോല്‍ക്കും. ‘ഊതിയാല്‍ അണയില്ല ഉലയിലെ തീഉള്ളാകെ ആളുന്നു ഉയിരിലെ തീ’ . ഈ വരികള്‍ ഓര്‍മ്മ വെയ്‌ക്കണമെന്നും ഗിന്നസ് പക്രു കുറിച്ചു. കുഞ്ഞിന്റെ വീഡിയോയും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
ഒടുവിൽ ക്വഡനും അമ്മയും എന്നോട് സംസാരിക്കുന്നു ….അവരുടെ വാക്കുകൾ ലിങ്കിൽ 👇🏽നന്ദി sbs ഓസ്‌ടേലിയ 🙏🏽 https://www.sbs.com.au/language/malayalam/audio/quaden-bayles-thanks-guinness-pakru
Posted by Guinnespakru on Sunday, March 15, 2020















