തൊടുപുഴ : ഇടുക്കിയിൽ കോൺഗ്രസ് നേതാവിന് കൊറോണ സ്ഥിരീകരിച്ചു. മന്ത്രി, എംഎൽഎ തുടങ്ങി പ്രമുഖരെ അടക്കം ഇയാൾ സന്ദർശിച്ചതായാണ് സൂചന. ഇയാളുടെ സഞ്ചാര പഥം ഉടൻ പുറത്തിറക്കുമെന്ന് ഡിഎംഒ അറിയിച്ചു.
ഇടുക്കിയിലെ പ്രമുഖ കോൺഗ്രസ് നേതാവിന് കൊറോണ സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നതാണ്. ഇദ്ദേഹം കഴിഞ്ഞ ആഴ്ചകളിൽ സജീവമായി പൊതു രംഗത്ത് പ്രവർത്തിച്ച വ്യക്തിയാണ്. ഈ സമയം നിരവധി ജില്ലകളിൽ ഇയാൾ സഞ്ചരിച്ചിരുന്നു. തിരുവനതപുരത്ത് എത്തിയ ഇദ്ദേഹം ഒരു മന്ത്രി ചില എംഎൽഎമാർ അടക്കമുള്ളവരെ സന്ദർശിച്ചിരുന്നതായാണ് പുറത്ത് വരുന്ന വിവരം. കൂടാതെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ മുതൽ സാധാരണ പ്രവർത്തകർ വരെയും സമ്പർക്കത്തിൽ ഉണ്ടായിരുന്നതായും സംശയിക്കുന്നു.
ഇയാൾക്ക് വൈറസ് പിടിപെട്ട സാഹചര്യവും അറിവായിട്ടില്ല. രോഗം വ്യാപിച്ച കാസർകോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ഇയാൾ പോയിരുന്നു. രോഗ ലക്ഷണം പ്രകടമായതോടെ കഴിഞ്ഞ 18 മുതൽ ഇദ്ദേഹം ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
തുടർച്ചയായ രണ്ടാം ദിവസവും ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച തൊടുപുഴ സ്വദേശി വിദേശത്തു നിന്ന് എത്തിയ വ്യക്തിയും വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞതിനാലും ആശങ്ക ഉണ്ടാക്കുന്ന സാഹചര്യം ഇല്ലായിരുന്നു. കൂടുതൽ പേരിലേക്ക് രോഗം എത്താതിരിക്കാൻ ജാഗ്രത കർശനമാക്കാനാണ് ജില്ലാ ഭരണ കൂടം തയാറെടുക്കുന്നത്.