ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു രണ്ട് ദിവസം പിന്നിടുന്ന സാഹചര്യത്തിൽ ഡൽഹിയിൽ പിടിമുറുക്കി പോലീസ്. ഇതുവരെ 2800ലധികം എഫ്ഐആറുകളാണ് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ അവഗണിച്ചതിന് തലസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. മാർച്ച് 24നാണ് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
ഇതുവരെ 8,650ഓളം ആളുകൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ലോക്ക് ഡൗൺ ദിനങ്ങളിലും നിരത്തിലിറങ്ങിയ 69,000ത്തോളം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തെന്നും ഇതിലൂടെ 1.44 കോടി രൂപയാണ് പിഴയിനത്തിൽ ഈടാക്കിയതെന്നും ഡൽഹി പോലീസ് അറിയിച്ചു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ജനങ്ങൾ വലിയ രീതിയിൽ നിരത്തിലിറങ്ങുന്ന കാഴ്ചയാണ് പൊതുവെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ കണ്ടത്. ഇതോടെ 2.86 ലക്ഷം വാഹനങ്ങളാണ് പോലീസ് പരിശോധനക്ക് വിധേയമാക്കിയത്. നിയമം ലംഘിച്ചവർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 188-ആം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.