ന്യൂഡല്‍ഹി: തബ് ലീഗ് ജമാ അത്തെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഡല്‍ഹി പോലീസിന്റെ നിര്‍ദ്ദേശവും അവഗണിച്ച് മര്‍ക്കസില്‍ തുടര്‍ന്നപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ടിറങ്ങി പ്രശ്നം പരിഹരിച്ചു സമ്മേളനം കഴിഞ്ഞിട്ടും ആയിരക്കണക്കിനാളുകളെ പാര്‍പ്പിച്ചിരുന്ന കേന്ദ്രത്തിലെത്തി ഡല്‍ഹി പോലീസ് പല തവണ മുന്നറിയിപ്പു കൊടുത്തിട്ടും വഴങ്ങാതിരുന്നവര്‍ അജിത്ഡോവലിന്റെ വരവോടെ തീരുമാനമെടുക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അജിത്ഡോവല്‍ ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ .
കൊറോണ പരിശോധനകള്‍ക്കായി ആരോഗ്യവിഭാഗം പ്രവര്‍ത്തകരെ അകത്തുകയറാന്‍ തബ് ലീഗ് നേതാക്കള്‍ അനുവദിച്ചില്ല. സമ്മേളനത്തിന് ശേഷവും ആയിരക്കണക്കിന് തബ് ലീഗ് നേതാക്കള്‍ രണ്ടാഴ്ചയോളം മര്‍ക്കസില്‍ തന്നെ താമസം തുടരുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്രപേര്‍ വന്നു എന്ന കണക്കുപോലും അധികൃതര്‍ക്ക് കൈമാറിയില്ല. വിഷയം സങ്കീര്‍ണ്ണമായതോടെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന് നേരിട്ട് ഇടപെടേണ്ടി വന്നത്.
തബ് ലീഗ് മത നേതാവ് മൗലാനാ സാദിനോട് മര്‍ക്കസില്‍ നിന്ന് ഒഴിയണമെന്ന് ഡല്‍ഹി പോലീസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി പോലിസിന്റെ അപേക്ഷയും മുന്നറിയിപ്പും മൗലാനാ സാദ് തള്ളിയതിനെ തുടര്‍ന്നാണ് അജിത് ഡോവല്‍ വിഷയത്തില്‍ ഇടപെട്ടത്. മാര്‍ച്ച് 27ന് രാത്രി ആഭ്യന്തര വകുപ്പ് അടിയന്തിര യോഗം ചേര്‍ന്നതോടെ കാര്യങ്ങള്‍ അതിവേഗം നടപ്പിലാക്കുകയായിരുന്നു. പോലീസ് മേധാവികളുടെ വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരേയും വിളിച്ച് യോഗത്തിലേക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ കൂടി അമിത് ഷാ പ്രത്യേകം വിളിപ്പിക്കുകയായിരുന്നു.
നിസാമുദ്ദീനിലെ ബംഗളേ വാലി മസ്ജിദ് ഉള്‍ക്കൊള്ളുന്ന തബ്ലിഗ് ജമാഅത്ത് മര്‍ക്കസില്‍നിന്ന് മതനേതാക്കളെ മുഴുവനായി ഒഴിപ്പിക്കണമെന്നായിരുന്നു അമിത്ഷായുടെ നിര്‍ദ്ദേശം. രാജ്യത്തെ സുപ്രധാന ഇസ്ലാമിക സംഘടനകളുമായും അവയ്ക്ക് ചുക്കാന്‍ പിടിക്കുന്ന മതനേതാക്കളുമായും അജിത് ഡോവലിനുള്ള ബന്ധമാണ് ദൗത്യം അദ്ദേഹത്തെ തന്നെ ഏൽപ്പിക്കാൻ കാരണമായത്.
രാത്രി വൈകി അവസാനിച്ച അവലോകന യോഗത്തിന് ശേഷം മറ്റെല്ലാവരും മടങ്ങിയെങ്കിലും അജിത് ഡോവല്‍ തന്റെ പതിവു തെറ്റിച്ചില്ല. ഏറ്റെടുത്ത് ദൗത്യം പൂര്‍ത്തിയാക്കുക എന്ന കര്മ്മനിരതയക്ക് പേരുകേട്ട ഡോവല്‍ ബന്ഗ്ലേവാലീ മസ്ജിദ് എന്ന് വിളിക്കുന്ന തബ് ലീഗ് കേന്ദ്രത്തിലേക്ക് നേരിട്ട് ചെന്ന സമയമാണ് എല്ലാവരേയും ഞെട്ടിച്ചത്. അതിരാവിലെ 2 മണിക്ക് ഡോവലിന്റെ വാഹനം എത്തി. ഒപ്പം സായുധ സേനയുടെ പ്രത്യേക ചുമതല വഹിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഏതാനും ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥരും കൂടെ ഉണ്ടായിരുന്നു.
ഡോവലിന്റെ കൃത്യമായ ചോദ്യത്തിന് ഉത്തരം നല്കാന് സാധിക്കാതെ മൗലാന സാദ് കുഴങ്ങി. മുന്നേ തന്നെ മത സമ്മേളനത്തിന് എത്തിയ ഇന്തോനേഷ്യന്‍ സംഘത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്ന വിവരം മൗലാനാ സാദിനും ഡോവലിനും പരസ്പരം അറിയാമായിരുന്നു എന്ന് വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. മാര്‍ച്ച് 18ന് കരിംനഗറിലെത്തിയ വിദേശ പൗരന്മാരില് 9 പേരുടെ ഫലം പോസിറ്റീവാണെന്ന വിവരത്തിന്റെ ഗൗരവം ഡോവല്‍ വ്യക്തമാക്കിയതോടെയാണ് തബ് ലീഗ് നേതാക്കള്‍ അടങ്ങിയത് . ഈ മാസം 27,28,29 തീയതികളിലായി വെറും 167 പേരെ ആശുപത്രിയിലാക്കാനാണ് മര്‍ക്കസ് നേതൃത്വം തയ്യാറായത്. എന്നാല്‍ ഡോവലിന്റെ ശക്തമായ ഇടപെടലുണ്ടായതോടെ 30-ാംതീയതി കാര്യങ്ങള്‍ വരുതിയിലായി.
ഓപ്പറേഷന്റെ രണ്ടാം ഘട്ടം ആഭ്യന്തരവകുപ്പ് ഉടന്‍തന്നെ ആരംഭിച്ചു. മര്‍ക്കസില്‍ തബ് ലീഗിനായി ജനുവരി 1 മുതല്‍ എത്തിയ മുഴുവന്‍ വിദേശ പൗരന്മാരുടെ വിവരങ്ങളും ശേഖരിച്ചു. 20 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഇവര്‍ യാത്ര ചെയ്തു എന്നാണ് വിവരം. എല്ലാവരും വിസ നിയമംലംഘിച്ചതായും ആഭ്യന്തര വകുപ്പ് തബ് ലീഗ് നേതാക്കളെ ബോധ്യപ്പെടുത്തി.ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നടത്തിയ സമ്മേളനവും നിയമവിരുദ്ധമായി. സംഘടിപ്പിച്ചവരും പങ്കെടുത്തവരും ദേശരക്ഷാ നിയമത്തിന്റേയും പൊതു ആരോഗ്യനിയമത്തിന്റേയും കടുത്ത ലംഘനമാണ് നടത്തിയതെന്ന് ആഭ്യന്ത്ര വകുപ്പ് റിപ്പോര്‍ട്ട് നല്കി.
മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാനിര്‍ദേശവും കേന്ദ്ര ആഭ്യന്തര വകുപ്പ് അടുത്ത ദിവസം തന്നെ നല്കി. ഡോവലിന്റെ ഇടപെടലിനു ശേഷമാണ് മാര്‍ച്ച് 27, 28, 29 തീയ്യതികളില്‍ തങ്ങളുടെ 167 പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാനും പള്ളി അണുവിമുക്തമാക്കാനും മര്‍ക്കസ് തയ്യാറായത്. നിസാമുദീന്‍ മര്‍ക്കസിലെ ആറു നില കെട്ടിടത്തില്‍ ആയിരത്തിലേറെ പേര് താമസിച്ചിരുന്നു. ഇതില്‍ മുന്നൂറോളം പേരെ പള്ളിയില്‍ തന്നെ നിരീക്ഷണത്തിലാക്കി. ബാക്കിയുള്ളവരെ ആശുപത്രിയിലും മറ്റു നിരീക്ഷണകേന്ദ്രങ്ങളിലും പ്രവേശിപ്പിക്കുകയായിരുന്നു.
നിലവില്‍ ഡല്‍ഹിയില്‍ 216 വിദേശികളാണുള്ളതെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത് വിഷയം സങ്കീര്‍ണ്ണമാക്കി .ഭൂരിഭാഗം പേരും ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ആഭ്യന്തരവകുപ്പിന്റെ കണക്കില്‍ 2000 പേരാണ് സമ്മേളനത്തിനായി പലസമയത്തായി ഇന്ത്യയിലേക്ക് എത്തിയത്. എന്നാല്‍ തബ് ലീഗ് ആ കണക്കുകള്‍ മറച്ചുവച്ചു. മതപ്രചാരണത്തിനായി വിസനല്കില്ലെന്നതിനാല് എല്ലാവരും വിനോദസഞ്ചാര വിസ തരപ്പെടുത്തിയാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇത് വിസാ ചട്ടലംഘനമാണെന്നതിനാല്‍ എല്ലാവരും കുറ്റക്കാരാണെന്നും കേന്ദ്ര ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് ഇനി ഇവര്‍ക്ക് പ്രവേശനാനുമതി നല്‍കാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്താനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം .
മൗലാനാ സാദിന്റെ മുതുമുത്തച്ഛനായ മൗലാനാ ഇല്യാസ് ഖണ്ഡ്ലാവിയാണ് തബ്ലീഗിന്റെ സ്ഥാപകന്‍. ഖുറാന് നിയമത്തിനപ്പുറം ഒന്നിനേയും വിശ്വസിക്കരുതെന്ന അടിസ്ഥാന തത്വത്തിലാണ് തബ് ലീഗ് പ്രവര്‍ത്തിക്കുന്നത്.