മലപ്പുറം: നിരോധനാജ്ഞ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ ഡോക്ടറെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. തിരൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ അലി അഷ്റഫിനെതിരെയാണ് നടപടി. പള്ളിയിൽ നമസ്കാരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്നാണ് അലി അഷ്റഫിനെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്. തിരൂർ ജില്ലാ ആശുപത്രിയിലെ അസിസ്റ്റൻറ് സർജനാണ് അലി അഷ്റഫ്.
അതേസമയം, ലോക്ഡൗണ്‍ ലംഘിച്ച് ജുമ നമസ്കാരത്തിനെത്തിയവരെ വിവിധ ജില്ലകളിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ജില്ലയിൽ 20 പേർ അറസ്റ്റിലായിട്ടുണ്ട്. ശൂരനാട് ഒൻപതുപേരും പരവൂരിൽ അഞ്ച് പേരും ചടയമംഗലത്ത് ആറുപേരും അറസ്റ്റിലായിരിക്കുന്നത്.
ജുമാ നമസ്കാരത്തിനായി സംഘടിച്ച 23 പേരെയാണ് കോട്ടയത്ത് അറസ്റ്റ് ചെയ്തത്. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഈരാറ്റുപേട്ട തന്മയ സ്കൂളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്കൂൾ മാനേജരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് അയല്‍ക്കാരേയും ബന്ധുക്കളേയും കൂട്ടി നിസ്കാരം സംഘടിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.