വാഷിംഗ്ടൺ: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ അമേരിക്കയിൽ ജമാത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ നടന്നത് വ്യാപകമായ ക്യാമ്പയിൻ. രണ്ട് ഇസ്ലാമിക സംഘടനകൾ നടത്തിയ ശക്തമായ ക്യാമ്പയിനാണ് കശ്മീർ വിഷയം യുഎസ് കോൺഗ്രസിന്റെ പരിഗണയിൽ പോലും എത്താൻ കാരണമായത്. ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്ക(ഐസിഎൻഎ)യും ഹെൽപ്പിംഗ് ഹാൻഡ്സ് ഫോർ റിലീഫ് ആൻഡ് ഡെവലപ്പ്മെന്റും(എച്ച്എച്ച്ആർഡി) സംയുക്തമായാണ് ഇന്ത്യാ വിരുദ്ധ ക്യാമ്പയിനുകൾക്ക് നേതൃത്വം നൽകിയത്.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്താനായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ ‘സ്റ്റാൻഡ് വിത്ത് കശ്മീർ’ എന്ന ക്യാമ്പയിനാണ് ഇവർ സംഘടിപ്പിച്ചത്. ഇതിനു പുറമെ സാമൂഹ്യ മാദ്ധ്യമങ്ങളിലും ഇവർ കശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വലിയ രീതിയിൽ പ്രചാരണം നടത്തിയിരുന്നു. ഓഗസ്റ്റ് 16ന് അമേരിക്കയിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ യുഎസ് കൗൺസിൽ ഓഫ് മുസ്ലീം ഓർഗനൈസേഷൻസ്(യുഎസ് സിഎംഒ) ഒരു റാലിയും നടത്തിയിരുന്നു. ഒരു ദേശീയ മാദ്ധ്യമം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.
യുഎസ് സിഎംഒ നടത്തിയ റാലിക്ക് ഐസിഎൻഎ, എംഎൻഎസ് എന്നീ സംഘടനകളുടെയും ഒപ്പം ദർ അൽ-ഹിജ്റ പള്ളിയുടെയും തുർക്കിഷ് അമേരിക്കൻ നാഷണൽ സ്റ്റിയറിംഗ് കമ്മിറ്റി(ടിഎഎസ് സി)യുടെയും പിന്തുണ ഉണ്ടായിരുന്നു. പാകിസ്താൻ സാമ്പത്തിക സഹായം നൽകുന്ന ഇസ്ലാമിക സംഘടനകൾ കഴിഞ്ഞ കുറേ മാസങ്ങളായി അമേരിക്കയിൽ ശക്തിയാർജിച്ചു വരികയാണ്. 2019 ഡിസംബറിൽ ചിക്കാഗോയിൽ ‘ബംഗ്ലാദേശ് & കശ്മീർ: ജനാധിപത്യം, മനുഷ്യാവകാശം, മത സ്വാതന്ത്ര്യം’ എന്ന പേരിൽ സംഘടിപ്പിച്ച കൺവെൻഷനിൽ അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നും 25,000ത്തിലധികം മുസ്ലീങ്ങളാണ് പങ്കെടുത്തത്.