കൊറോണ വൈറസ് വ്യാപനം തടയാനുള്ള തീവ്ര ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ലോകത്ത് 14 ലക്ഷത്തോളം ആളുകളിലാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ പ്രതിരോധശേഷി ഉയര്‍ന്ന് നില്‍ക്കുന്നവരെ കൊറോണ വൈറസിന് അത്രവേഗം കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്നാണ് മരണ നിരക്കുകള്‍ വ്യക്തമാക്കുന്നത്. പ്രായമായവരും വിവിധ ശാരീരിക അസ്വസ്ഥതകളും ഉള്ളവരാണ് വൈറസ് ബാധ മുലം മരണമടഞ്ഞവരില്‍ ഭൂരിഭാഗവും. വൈറസ് ബാധിച്ച് ന്യുമോണിയ എന്ന അവസ്ഥയെ തുടര്‍ന്ന് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയാണ് രോഗം ഗുരുതരമായ ഭൂരിഭാഗം ആളുകളിലും.
വൈറസ് മനുഷ്യ ശരീരത്തിനുള്ളില്‍ കയറികൂടുന്നത് ശ്വാസകോശത്തിലേക്കാണ്. ശ്വാസകോശത്തിനകത്തേക്ക് വായുവിനെ കടത്തി വിടുന്ന എയര്‍ പാസേജിനുള്ളിലാണ് വൈറസ് കടന്നു കൂടുന്നത്. ഇവിടെ കോശങ്ങളെ ആക്രമിക്കുന്നതോടെ ശരീരം പ്രതികരിക്കാന്‍ തുടങ്ങും. ഇതിന്റെ ആദ്യപടിയായി ചുമ ആരംഭിക്കും. എയര്‍ പാസേജും കടന്ന് കൂടുതല്‍ ഉള്ളിലേക്ക് കയറി ആല്‍വിയോലി എന്ന ഭാഗത്ത് എത്തുമ്പോഴേക്കും സ്ഥിതി ഗുരുതരമാകും. രക്തത്തിലേക്ക് പ്രാണവായുവും രക്തത്തില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഇവിടെ വെച്ചാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇവിടെ അണുബാധയയുണ്ടാകുമ്പോള്‍ ഇതിനെ പ്രതിരോധിക്കാനായി കഫം ഉത്പാദിപ്പിക്കാന്‍ തുടങ്ങും. ഇത് വര്‍ധിക്കുന്നതോടെ ന്യുമോണിയ എന്ന അവസ്ഥയിലെത്തും. ഇതോടെ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് വര്‍ധിക്കുകയും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യും.
രക്തത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിച്ചാല്‍ ശരീരകോശങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുകയും അതുവഴി രോഗി മരിക്കുകയും ചെയ്യും. രോഗം തീവ്രമായി ന്യുമോണിയ ബാധിച്ചവരെ രക്ഷപ്പെടുത്താന്‍ ആന്റിബയോട്ടിക്കുകള്‍ കൊണ്ട് കഴിയില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമെ അവരെ പിന്നീട് ചികിത്സിക്കാന്‍ കഴിയൂ. രക്തത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിപ്പിക്കാനാണ് വെന്റിലേറ്റര്‍ ഉപയോഗിക്കുന്നത്. ഇതുവഴി രോഗിയുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയും. രോഗം അതീവ ഗുരുതരമാകുന്നവരുടെ അവസ്ഥയാണിത്. എന്നാല്‍ എല്ലാവരിലും ഇത് ഉണ്ടാകില്ല. ചിലര്‍ കടുത്ത പനിയും ചുമയും പ്രകടിപ്പിച്ചേക്കാം. ചിലരില്‍ വൈറസിന് ശ്വാസകോശത്തിനുള്ളില്‍ കയറി കൂടാന്‍ കഴിയില്ല. ഇവരില്‍ തുമ്മല്‍ പോലുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചേക്കാം. ചിലപ്പോള്‍ ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെന്നും വരാം. എന്നാല്‍ ഇവരില്‍ കൂടി മറ്റുള്ളവര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാഹചര്യം ഉണ്ടാകാം.















