മുംബൈ : ഇന്ത്യൻ വിപണിയിലെ കുഞ്ഞൻ കാറായ നാനോ വിപണിയോട് വിടപറയുന്നു. ഈ മാസം മുതൽ BS VI മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ വാഹനം പുറത്തിറക്കാവൂ എന്ന് കേന്ദ്ര സർക്കാരിന്റെ നിദ്ദേശമുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് നാനോയെ വിപണിയിൽ നിന്നും പിൻവലിക്കാൻ റ്റാറ്റ തീരുമാനിച്ചത്. നാനോയ്‌ക്കൊപ്പം റ്റാറ്റായുടെ ഐതിഹാസിക മോഡലായ സഫാരിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വേരിയെന്റായ സ്റ്റോമും പി൯വലിക്കാ൯ കമ്പനി തീരുമാനിച്ചു.
മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നാനോയെ നവീകരിക്കുന്നതിനുള്ള ചെലവാണ് വാഹനം ഇനി ഇറക്കേണ്ടെന്ന തീരുമാനത്തിലെത്താ൯ കമ്പനിയെ പ്രേരിപ്പിച്ച പ്രധാന ഘടകം. 2008 ല്‍ വിപണിയിലെത്തിയ നാനോ കാറിന്‍റെ വില ഒരുലക്ഷം രൂപയായിരുന്നു. വില പിടിച്ചുനിർത്താൻ ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ നിർമാണത്തിന് ഉപയോഗിച്ചത് റ്റാറ്റക്ക് തിരിച്ചടിയായി. 2019 ഫെബ്രുവരിയിലാണ് അവസാന നാനോ നിരത്തിലെത്തിയത്. അതിനുശേഷം ഇതുവരെ ഒരു യൂണിറ്റ് പോലും കമ്പനി പുറത്തിറക്കിയിട്ടില്ല.
20 വർഷങ്ങൾക്ക് മുമ്പ് വിപണിയിലെത്തിയ സഫാരിയുടെ പുതുതലമുറക്കാരനാണ് സ്റ്റോം. 2012-ൽ നിരത്തിലെത്തിയ സഫാരി സ്റ്റോമിൽ 2.2 ലിറ്റർ വരിക്കോർ 400 ഡീസൽ എഞ്ചിനാണ് കരുത്ത് നൽകിയിരുന്നത്. ഇന്ത്യൻ സൈന്യത്തിനായി സേവനമനുഷ്‌ഠിച്ച ചരിത്രവും സഫാരി സ്റ്റോമിനുണ്ട്.