ലഖ്‌നൗ: തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്കൊരുങ്ങി യോഗി സര്‍ക്കാര്‍. നിലവില്‍ 200 പേരെ കണ്ടെത്താനാകുന്നില്ലെന്നതാണ് നടപടി കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചവരെയാണ് ഒരുമിച്ച് കാണാതായിരിക്കുന്നത്. എല്ലാവരുടേയും ഫോണുകള്‍ സ്വിച്ച്ഓഫാണെന്നതും ഗൂഢാലോചനയായി പോലീസ് വിലയിരുത്തുന്നു.
ലഖ്‌നൗവിലെ വിവിധ മേഖലകളിലാണ് തബ് ലീഗ് പ്രവര്‍ത്തകരെ നിസാമുദ്ദീന്‍ സമ്മേളനത്തിന് ശേഷം കൊറോണ നിരീക്ഷണത്തില്‍ വിട്ടത്. 200 പേരാണ് ഇത്തരത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. ഇവര്‍ക്കൊപ്പം ഇവരുമായി ബന്ധപ്പെട്ടു എന്ന് സംശയിക്കുന്ന 300 പേരേയും നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരുടേയും ഫോണുകള്‍ സ്വിച്ച് ഓഫാക്കിയതായാണ് പോലീസിന്റെ കണ്ടെത്തല്‍.
കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് സംഘമാണ്. ലഖ്‌നൗ മേഖലയിലെ കൈസര്‍ബാഗ്, സദര്‍, വസീര്‍ഗഞ്ച്, മദിയാനാവ്, സാദത്ഗഞ്ച്, ഗോംതീനഗര്‍ എന്നിവടങ്ങളിലായി താമസിച്ചിരുന്നവരെയാണ് തിരയുന്നത്. 700 പേരുടെ മൊബൈല്‍ നമ്പറുകള്‍ ഡല്‍ഹിയില്‍ നിന്നും ശേഖരിച്ചതിനെ നിരീക്ഷിച്ചാണ് ആദ്യമേ 700 പേരെ വിവിധ പള്ളികളില്‍ നിന്നും കണ്ടെത്തി നിരീക്ഷണത്തിലാക്കിയത്.