ന്യൂഡല്‍ഹി: ആരോഗ്യ സേതു ആപ്പിന്റെ വ്യാജനിറക്കി സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള പാക് ഭീകരരുടെ ശ്രമം തകർത്തു. കൊറോണ പ്രതിരോധ ബോധവല്‍ ക്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു മൊബൈല്‍ ആപ്പിന്റെ വ്യാജനിറക്കിയാണ് പാക് ഭീകരര്‍ സൈബര്‍ ആക്രമണ പദ്ധതി ഇട്ടത്. ആപ്പ് ഉപയോഗിക്കുന്ന സൈനികരുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള ഭീകരരുടെ സൈബര്‍ ആക്രമണം രീതിയാണ് കരസേനയുടെ സാങ്കേതിക വിഭാഗം കണ്ടെത്തിയത്. ഔദ്യോഗികമായി ലിങ്ക് നല്‍കുന്നതല്ലാതെ മറ്റൊന്നും ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഷെയര്‍ ചെയ്യരുതെന്നും പ്രതിരോധ വകുപ്പ് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
‘ ശത്രുരാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ആരോഗ്യ സേതു ആപ്പിന്റെ വ്യാജ പതിപ്പ് ഇറക്കിയതായി കണ്ടെത്തിയിരിക്കുന്നു.പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സൂത്രധാരന്മാരെന്ന് വ്യക്തമായിരിക്കുകയാണ്. ഇന്ത്യൻ സൈനികർ ഉപയോഗിച്ചാൽ അത് വഴി രഹസ്യങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്’ സേനാ വൃത്തങ്ങളുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
ഇത്തരം ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യുക വഴി ഫോണിലെ വിവരങ്ങളും വിലാസങ്ങളും ഫോണ്‍ നമ്പറുകളും ചോര്‍ത്തപ്പെടാന്‍ സാധ്യതയുണ്ടെന്നും കരസേന മുന്നറിയിപ്പ് നല്‍കി. ഇതുകൂടാതെ ഇന്ത്യന്‍ പൗരന്മാരുടെ പേരെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി സൈനിക വിവരങ്ങള്‍ ചോര്‍ത്താനും ശ്രമം നടക്കുകയാണെന്നും സേനാ വക്താവ് അറിയിച്ചു. അനോഷ്‌ക ചോപ്ര എന്ന പേരിലുള്ള ഒരു വ്യാജ അക്കൗണ്ട് സൈന്യം കണ്ടെത്തി ഡിലീറ്റ് ചെയ്യിപ്പിച്ചതായും ചൂണ്ടിക്കാട്ടി.
ആരോഗ്യസേതു ആപ്പ് നിലവില്‍ രാജ്യത്തെ 7 കോടി 50 ലക്ഷം ജനങ്ങളാണ് ഉപയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി മാത്രമേ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാവൂ എന്ന മുന്‍കരുതല്‍ സൂചനയും സൈന്യം നല്‍കിയിട്ടുണ്ട്.