ന്യൂഡൽഹി : കൊറോണ വൈറസിനെതിരെ ധീരമായി പോരാടുന്ന ആരോഗ്യപ്രവർത്തകരേയും മറ്റ് പ്രതിരോധ പ്രവർത്തകരേയും ആദരിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മൂന്ന് സേനാവിഭാഗങ്ങളും പ്രത്യേകം പരിപാടികൾ നടത്തുമെന്ന് മുഖ്യ സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് സൈനിക മേധാവികളും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം മുതൽ ശ്രീനഗർ വരേയും കച്ഛ് മുതൽ ദിബ്രുഗഡ് വരേയും വ്യോമസേനാ വിമാനങ്ങൾ ഫ്ലൈപാസ്റ്റ് നടത്തും. നാവികസേനയുടെ യുദ്ധകപ്പലുകൾ തീരത്തിനു സമീപം നങ്കൂരമിടും. നാവികസേനയുടെ ഹെലികോപ്ടറുകൾ ആശുപത്രികൾക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തും. ഇന്ത്യൻ കരസേനയും വിവിധ പ്രദേശങ്ങളിൽ ആരോഗ്യപ്രവർത്തകരെ ആദരിക്കും.
ഇന്ത്യയിലെ പൊലീസ് വിഭാഗങ്ങൾ റെഡ് സോണുകളിൽ ഉൾപ്പെടെ കാര്യക്ഷമമായ സേവനമാണ് നടത്തിവരുന്നത്. ഇന്ത്യൻ സൈന്യം ഇടപെടേണ്ട യാതൊരു ആവശ്യവുമില്ലെന്നും മുഖ്യ സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി.
കരസേനയിൽ ആശങ്കപ്പെടുന്ന രീതിയിൽ കൊറോണവ്യാപനം ഉണ്ടായിട്ടില്ലെന്ന് കരസേന മേധാവി മനോജ് നരവാനേ പറഞ്ഞു.14 ജവാന്മാർക്കാണ് കൊറോണ ബാധിച്ചത്. ഇതിൽ അഞ്ചു പേർക്ക് രോഗം ഭേദമായി. അവർ തിരികെ ജോലിയിൽ പ്രവേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണയെത്തുടർന്ന് ഭീകരവിരുദ്ധ നീക്കങ്ങളിൽ യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലെന്നും നരവാനേ പറഞ്ഞു. ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ഭീകരരുടെ മൃതദേഹങ്ങൾ പ്രാദേശിക ഭരണകൂടത്തെ ഏൽപ്പിക്കുമെന്നും അവരാണ് വേണ്ടത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേനയിൽ ഇതുവരെ ആർക്കും കൊറോണ ബാധിച്ചിട്ടില്ലെന്ന് വ്യോമസേനാ മേധാവി ആർ.കെ.എസ് ബദൗരിയ വ്യക്തമാക്കി. എങ്കിലും സൈനികർ ജാഗരൂകരാണെന്നും അദ്ദേഹം പറഞ്ഞു.