മുംബൈ : ഇന്ത്യയുടെ കരുത്തുറ്റ പ്രതിരോധഭടനായ സന്ദേശ് ജിങ്കന് അർജുന അവാർഡിന് ശുപാർശ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) പുരസ്കാരത്തിന് ജിങ്കന്റെ പേര് ശുപാർശ ചെയ്തത്. വനിതാ വിഭാഗത്തിൽനിന്ന് ബാലാ ദേവിയുടെ പേരും ശുപാർശ ചെയ്തിട്ടുണ്ട്. സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിനായി ഇരുവരും നൽകിയ സംഭാവനകൾ പരിഗണിച്ചാണിത്.
ദേശീയ ടീമിലെ സ്ഥിരതയാർന്ന പ്രകടനം പരിഗണിച്ച് സന്ദേശ് ജിങ്കാനെയും ബാലാ ദേവിയെയും അർജുന അവാർഡിന് ശുപാർശ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്നും പുരുഷ വിഭാഗത്തിൽനിന്ന് ഒരാളും വനിതാ വിഭാഗത്തിൽനിന്ന് ഒരാളെയുമാണ് ശുപാർശ ചെയ്യുന്നതെന്നും എഐഎഫ്എഫ് സെക്രട്ടറി കുശാൽ ദാസ് വാർത്താ ഏജൻസിയോട് പറഞ്ഞു.
ഇന്ത്യയ്‌ക്കു പുറത്ത് പ്രഫഷനൽ ഫുട്ബോൾ ക്ലബ്ബുമായി കരാർ ഒപ്പിടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തിയാണ് ഇരുപത്തൊമ്പതുകാരിയായ ബാലാദേവി. ഇന്ത്യൻ ദേശീയ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയതിന്റെ റെക്കോർഡും (52) ഈ മണിപ്പുർ താരത്തിന്റെ പേരിലാണ്.















