തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ തിരുവനന്തപുരം കോർപ്പറേഷന്റെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ സുരേഷിനാണ് മർദനമേറ്റത്. പരിക്കേറ്റ സുരേഷ് ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.
ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആദ്യം ബൈക്കിടിച്ച് ഉദ്യോഗസ്ഥനെ തെറിപ്പിച്ച ശേഷം, ഇരു ചക്രവാഹനത്തിന് മുകളിലൂടെ ഓട്ടോ കയറ്റിയിറക്കി മർദിക്കുകയായിരുന്നു. എസ്.പി ഫോർട്ട് ആശുപത്രിക്ക് എതിർവശത്തുള്ള ശ്രീ ഗണേഷ് ടീ സ്റ്റാളിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് ആമയിഴഞ്ചാൻ തോട്ടിൽ തള്ളാൻ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ
ശ്രീ ഗണേഷ് ടി സ്റ്റാൾ കോർപ്പറേഷൻ പൂട്ടിച്ചു.
ആശുപത്രികൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പണം വാങ്ങി അനധികൃതമായി മാലിന്യം ശേഖരിച്ച് തള്ളുന്ന സംഘടിത സംഘങ്ങളാണ് ആക്രണത്തിന് പിന്നിലെന്ന് മേയർ വി. വി രാജേഷ് ചൂണ്ടിക്കാട്ടി. വടിവാൾ, കമ്പിപ്പാര തുടങ്ങിയ മാരകായുധങ്ങളുമായാണ് സംഘം പ്രവർത്തിക്കുന്നത്. എസ്.പി ഫോർട്ട് ആശുപത്രിക്ക് എതിർവശത്തുള്ള ശ്രീ ഗണേഷ് ടീ സ്റ്റാളിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് ആമയിഴഞ്ചാൻ തോട്ടിൽ തള്ളാൻ ശ്രമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. സിറ്റി പൊലീസ് കമ്മീഷണർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. പ്രതികളുടെ പട്ടിക പൊലീസ് കൈമാറിയിട്ടുണ്ട്. ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി. ആക്രമണത്തിനിരയായ ഉദ്യോഗസ്ഥന് ആവശ്യമായ ചികിത്സാ സഹായവും നിയമസഹായവും സാമ്പത്തിക സഹായവും തിരുവനന്തപുരം കോർപ്പറേഷൻ ഉറപ്പാക്കുമെന്നും മേയർ അറിയിച്ചു. ആശുപത്രിയിലെത്തി ഉദ്യോഗസ്ഥനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മേയർ.















