ന്യൂഡൽഹി : ലോകം കൊറോണ വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണെങ്കിലും പ്രതിരോധ വിഷയത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയിമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ഫ്രാൻസിൽ നിന്ന് വാങ്ങുന്ന റഫേൽ വിമാനങ്ങളിലെ ആദ്യ നാലെണ്ണം ഈ ജൂലൈയോടെ ഇന്ത്യയിലെത്തും. മെയ് മാസത്തിൽ എത്തെണ്ടിയിരുന്ന റഫേൽ കൊറോണ പ്രതിസന്ധി ഉടലെടുത്തതോടെയാണ് രണ്ടു മാസം താമസിച്ച് ജുലൈയിൽ എത്തുന്നത്.
മൂന്ന് പരിശീലന വിമാനങ്ങളും ഒരു ഫൈറ്റർ ജെറ്റുമാണ് ജൂലൈയിൽ ഇന്ത്യയിലെത്തുന്നത്. പരിശീലന വിമാനങ്ങൾ ആർ.ബി സീരീസിലാണ് അറിയപ്പെടുക. റഫേൽ കരാറിൽ നിർണ്ണായക പങ്കു വഹിച്ച വ്യോമസേന തലവൻ ആർ.കെ.എസ് ബദൗരിയയുടെ ബഹുമാനാർത്ഥമായാണ് ഈ പേരു നൽകിയത്. പരിശീലന വിമാനങ്ങളിൽ ഇരട്ട സീറ്റും ഫൈറ്റർ ജെറ്റിൽ ഒറ്റസീറ്റുമാണ് ഉള്ളത്.
ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മദ്ധ്യേ വിമാനങ്ങൾ ഗൾഫിൽ ലാൻഡ് ചെയ്യും. അതിനു ശേഷം ഇന്ത്യയിലെക്കുള്ള യാത്രയിൽ ഇന്ധനം പകരുന്നത് ഇന്ത്യയുടെ ഐ.എൽ -78 ടാങ്കർ ആയിരിക്കും. ഫ്രാൻസിൽ നിന്ന് വിമാനം നേരെ ഇന്ത്യയിലെത്തിക്കാമെങ്കിലും പത്തുമണിക്കൂർ തുടർച്ചയായുള്ള പറക്കൽ അസൗകര്യമാണെന്നതുകൊണ്ടാണ് ഇടയ്‌ക്ക് നിർത്തിയതിനു ശേഷം പറക്കുന്നത്.
അതിശക്തമായ എയർ ടു എയർ മിസൈലുകളും കരയാക്രമണത്തിനുള്ള മിസൈലുകളുമുള്ള റഫേൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കും. നിലവിൽ റഫേലിനെ കടത്തിവെട്ടുന്ന പോർ വിമാനങ്ങൾ ഇല്ലാത്തതിനാൽ ചൈനയ്‌ക്കും പാകിസ്താനും മേൽ വ്യക്തമായ മേൽക്കൈ ഇക്കാര്യത്തിൽ ഇന്ത്യക്ക് ലഭിക്കും.