ന്യൂഡല്‍ഹി:നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യയോടുള്ള സമീപനത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിരോധ വിദഗ്ധരുടെ മുന്നറിയിപ്പ്്. കഴിഞ്ഞ ദിവസം നേപ്പാള്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി നടത്തിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിവരണത്തിലും നുണകളായിരുന്നുവെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കൊറോണ രോഗികളാണ് നേപ്പാളിലേക്ക് വൈറസിനെ എത്തിച്ചതെന്ന പ്രസംഗത്തി ലെവിടേയും നേപ്പാളിലേക്ക് വന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ചൈനാ പൗരന്മാരെക്കുറിച്ച് ഒരിടത്തും പരാമര്‍ശിച്ചില്ലെന്നതും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ചൈനയുടെ നയങ്ങളെ പരോപക്ഷമായി പിന്തുണച്ചു സംസാരിച്ച ഒലി മൂന്നു മണിക്കൂര്‍ സംസാരിച്ചതില്‍ രാജ്യത്തെ കൊറോണ സ്ഥിതി കൃത്യമായി വിശദീകരിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷ ആരോപണം. മുന്‍ പ്രധാനമന്ത്രി ബാബൂറാം ഭട്ടറായിയും ഒലിക്കെതിരെ രംഗത്തെത്തി. സ്വന്തം നാടിന്റെ ചരിത്രമോ ജനാധിപത്യ വ്യവസ്ഥയോപോലും നിശ്ചയമില്ലാത്ത തരത്തിലാണ് ഒലിയുടെ പെരുമാറ്റമെന്ന ആക്ഷേപമാണ് ഭട്ടറായി നടത്തിയത്. സ്വന്തം പാര്‍ട്ടിയുടെ അംഗങ്ങള്‍ പോലും പ്രസംഗ ത്തിനിടെ ഒലിയെ പിന്തുണച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രസംഗത്തിനിടെ ഇന്ത്യ കടന്നുകയറുന്നു എന്ന രീതിയില്‍ ഒലി ശക്തമായ പ്രതിഷേധമാണ് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ഭൂപടത്തില്‍ പുതുതായി ചേര്‍ത്ത സ്ഥലങ്ങളുടെ പരാമര്‍ശവും നടത്തിയതായി രഹസ്യാന്വേഷണ വിഭാഗവും പറഞ്ഞു. രാജ്യത്തെ കൊറോണ പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിന് പകരമാണ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അനവസരത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. ഇന്ത്യയാണ് അതിര്‍ത്തിയില്‍ പ്രശ്‌നം ഉണ്ടാക്കുന്നതെന്ന പ്രസ്താവന ഏവരേയും അസ്വസ്ഥരാക്കുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ കാലാപാനിയും ലിപൂലേക്കും തങ്ങളുടേതാക്കും എന്ന ഒലിയുടെ പ്രസംഗം ചൈനയ്‌ക്ക് വേണ്ടി സംസാരിക്കുന്ന ഭാഷയായിരുന്നുവെന്നും പ്രതിരോധവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.