മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്താൻ കഴിയാതെ മഹാരാഷ്ട്രയിലെ ത്രികക്ഷി സർക്കാർ. നിലവിൽ, രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനമായി തുടരുന്ന മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദങ്ങൾക്കും ചൂട് പിടിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.
ഗവര്‍ണര്‍ ബിഎസ് കോഷിയാരിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പവാര്‍ താക്കറെയെ കണ്ടത്. എന്നാല്‍, ഇരു നേതാക്കളും എന്താണ് ചര്‍ച്ച ചെയ്തതെന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വൈറസ് വ്യാപനം തടഞ്ഞു നിർത്താൻ മൂന്ന് പാർട്ടികൾ ചേർന്ന് ഭരിച്ചിട്ടും സാധിക്കാതെ വന്നതോടെ സർക്കാരിനെതിരെ ആരോപണവുമായി ബിജെപിയും രംഗത്തെത്തി.
പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത് സര്‍ക്കാരിന്റെ കഴിവുകേടാണെന്നാരോപിച്ച് ബിജെപി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ, മഹാരാഷ്ട്ര സര്‍ക്കാര്‍ ശക്തവും സുസ്ഥിരവുമാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെക്കൊണ്ട് ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി എംപി നാരായണ്‍ റാണെ ആവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകളും മരണവും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.