കണ്ണൂര്‍: കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ഇയാള്‍ വിദേശത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നുവെന്ന കാര്യം ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചില്ല. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്സുമാരുമടക്കം നിരവധി പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഒടുവിൽ കൊറോണ ഫലം നെഗറ്റീവ് ആയതോടെയാണ് ആശങ്കയൊഴിഞ്ഞത്.
കോഴിക്കോട് അഴിയൂര്‍ സ്വദേശിയായ 62കാരനാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ വച്ച് മരിച്ചത്. ഈ മാസം 17 നാണ് ഇയാള്‍ ഭാര്യയോടൊപ്പം ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയത്. ഗള്‍ഫില്‍ നിന്നെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ ആണ് കുഴഞ്ഞുവീണത്. ഇതേ തുടര്‍ന്ന് ഇയാളെ ആദ്യം മാഹി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.
കൊറോണ നിരീക്ഷണത്തിലുള്ള ആളായിരുന്നു എന്ന് ബന്ധുക്കള്‍ ആദ്യം ആശുപത്രിയില്‍ അറിയിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്യം ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചില്ലെന്നാണ് പരാതി. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.