ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ശാസ്ത്രജ്ഞന് കൊറോണ സ്ഥിരീകരിച്ചു. രണ്ടാഴ്ച മുൻപ് മുംബൈയിൽ നിന്നും ഡൽഹിയിലെത്തിയ ഐ സി എം ആർ ശാസ്ത്രജ്ഞനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഡൽഹിയിലെ ഐ സി എം ആർ കെട്ടിടത്തിൽ അണുനശീകരണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
കെട്ടിടത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട അത്യാവശ്യ ജോലിക്കാർക്ക് മാത്രമേ ഇവിടേക്ക് പ്രവേശനം ഉള്ളൂവെന്നും മറ്റുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഐ സി എം ആർ ശാസ്ത്രജ്ഞന് കൊറോണ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. കഴിഞ്ഞ ആഴ്ച നടന്ന യോഗത്തിൽ ഈ ശാസ്ത്രജ്ഞൻ പങ്കെടുത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഐ സി എം ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ ഐ സി എം ആർ എപ്പിഡമോളജിസ്റ്റ് ഡിവിഷൻ മേധാവി ഡോ. ആർ ആർ ഗംഗാധർ, നീതി ആയോഗ് അംഗം ഡോ. വിനോദ് പോൾ എന്നിവർ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.