തൊടുപുഴ: വണ്ടിപ്പെരിയാർ സ്റ്റേഷനിൽ എത്തി പൊലീസുകാർക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം നേതാക്കൾക്ക് മുൻകൂർ ജാമ്യം. തൊടുപുഴ ജില്ലാ കോടതിയിൽ നിന്നാണ് സിപിഎം നേതാക്കൾക്ക് ജാമ്യം ലഭിച്ചത്.
സിപിഎം പീരുമേട് ഏരിയ സെക്രട്ടറി വിജയാനന്ദ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ തിലകൻ എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്.
പൊലീസ് അറസ്റ്റ് വൈകിപ്പിച്ച് പ്രതികൾക്ക് മുൻകൂർ ജാമ്യത്തിനുള്ള അവസരം ഒരുക്കിയെന്നാണ് ഉയരുന്ന ആക്ഷേപം.
ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് സിപിഎം നേതാക്കളുടെ അറസ്റ്റ് വൈകിപ്പിച്ചത് എന്നാണ് ആരോപണം. പൊലീസുകാർക്കെതിരെ അതിക്രമം നടത്തുകയും വധഭീക്ഷണി നടത്തുകയും ചെയ്തിട്ട് പോലും സിപിഎം നേതാക്കൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും വിമർശനമുയർന്നിരുന്നു.
വാഹന പരിശോധനയ്ക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ ബൈക്ക് പിടികൂടിയത് വിട്ടുകൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം നേതാക്കളുടെ വധഭീഷണി.
എസ് ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരെയാണ് സിപിഎം നേതാക്കൾ വധഭീഷണി മുഴക്കിയത്. മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ വീട്ടിൽ കയറി വെട്ടും എന്നായിരുന്നു ഭീഷണി.