കാബൂള്‍: അമേരിക്കയുമായുള്ള സമാധാനകരാരിന്റെ ഭാഗമായി അഫ്ഗാന്‍ താലിബാന്‍ ഭീകരരെ മോചിപ്പിക്കുന്നത് തുടരുന്നു. തടവിലാക്കിയിരുന്ന 2000 പേരെക്കൂടിയാണ് മോചിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 1000 പേരെ റംസാന്‍ പെരുന്നാളിന്റെ സമയത്ത് മോചിപ്പിച്ചിരുന്നു.
‘ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്‍ താലിബാന്റെ 3000 ഭീകരരെ മോചിപ്പിക്കുകയാണ്. താലിബാനും അഫ്ഗാന്‍ ഭരണകൂടവും തമ്മിലുള്ള സംയുക്ത ധാരണയുടെ പുറത്താണ് തീരുമാനം. തുടര്‍ന്നും ബാക്കിയുള്ളവരെക്കൂടി വിട്ടയക്കുന്ന പ്രവര്‍ത്തനം തുടരും.’ അഫ്ഗാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജാവിദ് ഫൈസല്‍ പറഞ്ഞു.
മെയ്മാസം 23നും 24നുമായിട്ടാണ് ആദ്യഘട്ടമെന്ന നിലയില്‍ 1000 പേരെ മോചിപ്പിച്ചത്. തുടര്‍ന്ന് വിട്ടയക്കേണ്ട 2000 പേരുടെ പട്ടിക തയ്യാറാക്കി തിങ്കളാഴ്ചയാണ് തയ്യാറാക്കിയതെന്നും അവരെയാണ് പര്‍വാന്‍ പ്രവിശ്യയിലെ ജയിലില്‍ നിന്നും പുല്‍-ഇ-ഛാര്‍ഖി ജയിലില്‍ നിന്നുമായി മോചിപ്പിച്ചതെന്നും ജാവിദ് വ്യക്തമാക്കി.
ഫെബ്രുവരി 29നാണ് ദോഹയിലെ സമാധാന കരാറില്‍ അമേരിക്കയുടെ സാന്നിധ്യത്തില്‍ അഫ്ഗാനും താലിബാനും ഒപ്പിട്ടത്. അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള പരിശ്രമം എന്ന നിലയിലാണ് തടവുകാരുടെ മോചനം. ഇതിനിടെ പാകിസ്താന്‍ നേതൃത്വം നല്‍കുന്ന ലഷ്‌ക്കറും ജയ്‌ഷെ മുഹമ്മദും കാബൂളടക്കമുള്ള നഗരങ്ങളില്‍ ഭീകരാക്രമണം തുടരുന്നത് കരുതലോടെയാണ് അമേരിക്ക നിരീക്ഷിക്കുന്നത്.