കാഠ്മണ്ഡു: ഇന്ത്യയുടെ അതിര്‍ത്തികളെ ഉള്‍പ്പെടുത്തിയ പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഉപരിസഭയും അധോസഭയും ഐകകണ്‌ഠേന പാസ്സാക്കിയ നിര്‍ദ്ദേശം പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതിയായിട്ടാണ് അംഗീകരിക്കപ്പെട്ടത്. 57 പേരുടെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് സഭ അംഗീകരിച്ചത്. നേപ്പാളിന്റെ രാഷ്‌ട്രീയവും ഭരണപരവുമായ ഔദ്യോഗിക ഭൂപടമായി ഇന്നുമുതല്‍ പുതിയ ഭൂപടം നിലവില്‍ വന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി പ്രസ്താവനയില്‍ പറഞ്ഞു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ഇരുസഭകളിലും പ്രതിപക്ഷം ആദ്യദിവസങ്ങളില്‍ വിഷയത്തിന് മേല്‍ ശബ്ദമുയര്‍ത്തിയിരുന്നു. എന്നാല്‍ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് നേപ്പാള്‍ മന്ത്രിസഭ ഭൂപടം പുതുക്കല്‍ തീരുമാനം നടപ്പാക്കിയത്.
ഇന്ത്യ നേപ്പാളിന്റെ പ്രവൃത്തിയെ അസാധാരണവും അസമയത്തുമുള്ളതാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഔദ്യോഗികമായ ഒരു ചര്‍ച്ചകളും ഇതുവരെ നടത്തിയിട്ടില്ല. നേപ്പാള്‍ സ്വയം പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിദേശകാര്യവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെ കരസേനാ മേധാവി ഇന്ത്യയുടെ സൈനിക പോസ്റ്റുകളുള്ള സ്ഥലങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്നതിനെതിരെ നേപ്പാളിന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ നേപ്പാളിന്റെ നീക്കത്തെ പരാമര്‍ശിക്കുകപോലും ചെയ്യാത്തതിന്റെ അസ്വസ്ഥത നേപ്പാള്‍ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.
നേപ്പാള്‍ അതിര്‍ത്തിക്ക് സമീപത്തുകൂടി 80 കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഇന്ത്യ നിര്‍മ്മിച്ചിരുന്നു. ലിപുലേഖും ഉത്തരാഘണ്ടിലെ ഡാര്‍ജിലിംഗുമായി ബന്ധപ്പെടാന്‍ നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം മെയ് മാസം 8-ാം തീയതി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് നിര്‍വ്വഹിച്ചത്. അന്ന് അതിനെതിരെ നേപ്പാള്‍ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ആ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം ഉണ്ടാക്കിയത്.