ന്യൂഡൽഹി : കമ്യൂണിസ്റ്റ് പാർട്ടി നിയന്ത്രിത ചൈനീസ് മാദ്ധ്യമത്തിൽ അടുത്ത അൻപത് വർഷത്തിനിടെ വരാൻ പോകുന്ന യുദ്ധങ്ങളെക്കുറിച്ചുള്ള ലേഖനം ശ്രദ്ധേയമാകുന്നു. ചൈന അടുത്ത അൻപത് വർഷത്തിനുള്ളിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന ആറു യുദ്ധങ്ങളെക്കുറിച്ചാണ് ലേഖനത്തിൽ പറയുന്നത്. ഇതിൽ പതിനഞ്ച് – ഇരുപത് വർഷത്തിനുള്ളിൽ ചെയ്യാൻ സാദ്ധ്യതയുള്ള യുദ്ധമാണ് ഇന്ത്യയെ നേരിട്ട് ബാധിക്കുന്നത്. തെക്കൻ ടിബറ്റ് എന്ന് ചൈന പരാമർശിക്കുന്ന ഇന്ത്യയുടെ അരുണാചലും അസമിന്റെ ചില ഭാഗങ്ങളും പിടിച്ചെടുക്കാനാണ് ഈ യുദ്ധം.
2035 മുതൽ 2040 വരെയുള്ള കാലയളവിലാണ് ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഈ യുദ്ധം ചൈന നടത്തേണ്ടതെന്നാണ് ലേഖനത്തിൽ പറയുന്നത്. പതിനഞ്ച് ഇരുപത് വർഷങ്ങൾക്കുള്ളിൽ ഇന്ത്യ സൈനിക ശക്തിയിൽ ചൈനയേക്കാൾ വളരെ പിറകിലാകും. എങ്കിലും അപ്പോഴും ഇന്ത്യ ഒരു ലോക ശക്തിയായി തന്നെ നിലനിൽക്കും. അതുകൊണ്ട് തന്നെ അത്ര എളുപ്പത്തിൽ അരുണാചൽ പിടിച്ചെടുക്കാൻ ചൈനയ്‌ക്ക് കഴിയില്ല. എന്നാൽ ചില കാര്യങ്ങൾ ചെയ്താൽ ഈ നീക്കം വിജയിക്കുമെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു.
ജമ്മു കശ്മീർ പിടിച്ചെടുക്കാൻ പാകിസ്താനെ സഹായിക്കുക, ഇന്ത്യയിൽ വിഘടനവാദം ശക്തിപ്പെടുത്തി പല കഷണങ്ങളാക്കുക, പാകിസ്താൻ ആക്രമിക്കുമ്പോൾ തന്നെ അതിർത്തിയിൽ ചൈന ആക്രമിച്ചു കയറുക തുടങ്ങി വിവിധ രീതിയിലുള്ള ആക്രമണമാണ് ചൈന നടപ്പിലാക്കേണ്ടതെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. പാകിസ്താന് ആവശ്യമായ ആയുധങ്ങളെല്ലാം നൽകേണ്ടതുണ്ടെന്നും ലേഖനത്തിൽ പറയുന്നുണ്ട്. രണ്ടു മുഖങ്ങളിൽ നിന്ന് ആക്രമണം ഉണ്ടാകുന്നത് തടയാൻ ഇന്ത്യക്ക് കഴിയില്ലെന്നും ലേഖനത്തിൽ സൂചിപ്പിക്കുന്നു. ഇന്ത്യയെ പരാജയപ്പെടുത്തുന്നതോടെ അമേരിക്കയോട് കിടപിടിക്കുന്ന ലോക ശക്തിയായി ചൈന മാറുമെന്നും പരാമർശമുണ്ട്.
ഇത് കൂടാതെ മറ്റ് അഞ്ച് യുദ്ധങ്ങളാണ് ചൈനയുടെ പ്രഖ്യാപിത ലക്ഷ്യം. 2020 -25 കാലയളവിൽ തായ്‌വാനെ ലയിപ്പിക്കണം, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സ്പ്രാറ്റ്‌ലി ദ്വീപുകൾ വെട്ടിപ്പിടിക്കണം , അരുണാചൽ പിടിച്ചെടുത്തതിനു ശേഷം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാന്റെ കൈവശമുള്ള ദ്വീപ സമൂഹങ്ങൾ പിടിച്ചെടുത്ത് ചൈനയോട് ചേർക്കണം , 2050 നുള്ളിൽ മംഗോളിയയെ ചൈനയോട് ചേർക്കണം, ഏറ്റവും അവസാനമായി 2060 നു മുൻപ് റഷ്യയുടെ കൈവശമുള്ള 160 ദശലക്ഷം സ്ക്വയർ കിലോമീറ്ററുകൾ വരുന്ന ഭൂമി കൂടി കൈക്കലാക്കണം- ചൈന ലക്ഷ്യമിടുന്ന ആറു യുദ്ധങ്ങൾ ഇവയാണ്. മൂന്നാം ലോക മഹായുദ്ധത്തിനു പോലും കാരണമായേക്കാവുന്ന യുദ്ധങ്ങളാണിത്. ഇതിനനുസരിച്ച് ചൈന നീങ്ങിയാൽ റഷ്യയോടും ഇന്ത്യയോടും മാത്രമല്ല ചിലപ്പോൾ അമേരിക്കയോട് പോലും യുദ്ധം ചെയ്യേണ്ടി വരും.
ചൈനയിലെ മാദ്ധ്യമങ്ങളെല്ലാം സർക്കാർ നിയന്ത്രിതമായതു കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനുമതിയോടെ അല്ലാതെ ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കില്ല. അതുകൊണ്ട് തന്നെ ഇത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത തലത്തിലുള്ള ചർച്ചയായി തന്നെ വേണം പരിഗണിക്കാൻ. ഈ വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട് നേരത്തെയും ചൈനീസ് മാദ്ധ്യമങ്ങളിൽ ലേഖനങ്ങൾ വന്നിരുന്നു.














