കഴിഞ്ഞ കുറേ ദിവസങ്ങളായി ദേശീയ, അന്തര്‍ ദേശീയ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തയാണ് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകളാണ് ദിവസേന പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഊഹാപോഹങ്ങളല്ലാതെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് കൃത്യമായ വിവരം ലഭ്യമല്ല.
പല ദേശീയ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പട്രോള്‍ പോയിന്റ് 14ല്‍ ചൈന സൈന്യത്തെ വിന്യസിച്ചതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നതെന്ന് അതിര്‍ത്തിയിലുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ലഫ്. ജനറല്‍ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന് ഏകദേശം 10 ദിവസം മുന്‍പാണ് പട്രോള്‍ പോയിന്റ് 14ല്‍ സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
നേരത്തെ, യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപമുള്ള പട്രോള്‍ പോയിന്റ് 14ല്‍ ചൈന സൈനിക വിന്യാസം നടത്തിയിരുന്നില്ല. എന്നാല്‍, പതിവിനു വിപരീതമായി ചൈനീസ് സൈനികര്‍ നിയന്ത്രണ രേഖക്ക് സമീപമെത്തിയതോടെ ഇന്ത്യന്‍ സൈന്യവും മേഖലയില്‍ നിലയുറപ്പിച്ചു. ഇന്ത്യന്‍ മണ്ണിനോട് വളരെ അടുത്തായി ചൈന സ്ഥാപിച്ച നിരീക്ഷണ പോസ്റ്റ് നീക്കം ചെയ്യാന്‍ ചൈന സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെ മേഖലയുടെ നിയന്ത്രണ ചുമതലയുള്ള 16 ബീഹാര്‍ ഇന്‍ഫാന്‍ട്രി ബറ്റാലിയനിലെ കമാന്‍ഡിംഗ് ഓഫീസറായ കേണല്‍ ബി. സന്തോഷ് ബാബു തങ്ങള്‍ സ്ഥിരം കാണാറുള്ള ചൈനീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 14ന് ഇരുളിന്റെ മറവില്‍ ചൈന വീണ്ടും മേഖലയില്‍ നിരീക്ഷണ പോസ്റ്റ് സ്ഥാപിച്ചു. എന്നിട്ടും പ്രകോപിതരാകാതിരുന്ന ഇന്ത്യന്‍ സൈന്യം വീണ്ടും ചൈനീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തീരുമാനിച്ചു. ചൈനയുടെ നിരീക്ഷണ പോസ്റ്റ് പൊളിച്ചു നീക്കണമെന്ന് സൈനികര്‍ ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നം വഷളാക്കണ്ട എന്ന് തീരുമാനിച്ച കേണല്‍ സന്തോഷ് ബാബു ചൈനീസ് സൈന്യവുമായി ചര്‍ച്ച നടത്താൻ തീരുമാനിക്കുകയായിരുന്നു.
രാത്രി 7 മണിയോടെ കേണല്‍ സന്തോഷ് ബാബുവിന്റെ നേതൃത്വത്തില്‍ 35 അംഗ സംഘം ചൈനീസ് ക്യാംപിലേക്ക് എത്തി. സാധാരണയായി മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പരസ്പരം ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്താറുള്ളതാണ്. എന്നാല്‍, ചൈനീസ് ക്യാംപിലെത്തിയ ഇന്ത്യന്‍ സംഘം ആശ്ചര്യപ്പെട്ടു. തങ്ങള്‍ പതിവായി കാണുന്ന ചൈനീസ് സൈനികരായിരുന്നില്ല അപ്പോൾ ക്യാംപിലുണ്ടായിരുന്നത്. സാധാരണയായി കാണാറുളള ഒരു ചൈനീസ് സൈനികന്‍ പോലും സംഘത്തിലുണ്ടായിരുന്നില്ല. ടിബറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരെയാണ് ചൈന അന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത്.
ഇന്ത്യന്‍ സൈന്യത്തെ കണ്ടപ്പോള്‍ തന്നെ ചൈനീസ് പട്ടാളം ആക്രമണോത്സുകരായി. തുടര്‍ന്ന് കേണല്‍ സന്തോഷ് ബാബു സംസാരിക്കുന്നതിനിടയില്‍ ചൈനീസ് സൈനികര്‍ അദ്ദേഹത്തെ ശാരീരികമായി ആക്രമിച്ചു. ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കമാന്‍ഡിംഗ് ഓഫീസറെ ആരെങ്കിലും ആക്രമിച്ചാല്‍ അത് സ്വന്തം മാതാപിതാക്കളെ ആക്രമിക്കുന്നതിനു തുല്യമാണ്. ഇതോടെ സംഘര്‍ഷം ആരംഭിച്ചു. ഇരു വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷം 30 മിനിട്ടോളം നീണ്ടുനിന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ചൈനയുടെ പോസ്റ്റ് കത്തിച്ച് ചാമ്പലാക്കി.
പരിക്കേറ്റ ഇന്ത്യന്‍ സൈനികരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയ ശേഷം കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേണൽ സന്തോഷ് ബാബു നിര്‍ദ്ദേശം നല്‍കി. ചൈനയുടെ ഭാഗത്തു നിന്നും ചില നീക്കങ്ങളുണ്ടായതിനേ തുടര്‍ന്നായിരുന്നു ഇത്. രണ്ടാമതുണ്ടായ സംഘര്‍ഷത്തിലാണ് ഇരുഭാഗത്തും കൂടുതല്‍ പരിക്കുകളും ആള്‍നാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാത്രിയിലാണ് വീണ്ടും സംഘര്‍ഷമുണ്ടാകുന്നത്. കേണല്‍ സന്തോഷ് ബാബു സംശയിച്ചതുപോലെ തന്നെ കൂടുതല്‍ ചൈനീസ് സൈനികര്‍ ഗാല്‍വന്‍ നദിക്ക് സമീപമെത്തി ഇന്ത്യന്‍ സേനക്കു നേരെ വ്യാപകമായി കല്ലെറിഞ്ഞു. ഇതിനിടെയാണ് കേണല്‍ സന്തോഷ് ബാബു വീരമൃത്യു വരിച്ചത്.
രണ്ടാം ഘട്ട സംഘര്‍ഷം 45 മിനിട്ടിലേറെ നീണ്ടുനിന്നു. ഗാല്‍വന്‍ നദിക്കു വളരെ അടുത്തുനിന്നുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യയുടേയും ചൈനയുടേയും ഏതാനും സൈനികര്‍ നദിയിലേക്ക് വീണു. ഏറ്റുമുട്ടലിനു ശേഷം സ്ഥിതിഗതികള്‍ക്ക് അയവു വന്നു. തുടര്‍ന്ന് ചൈനീസ് സൈനികരെത്തി തങ്ങളുടെ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ മേഖലയില്‍ നിന്നും നീക്കം ചെയ്തു. കേണല്‍ സന്തോഷ് ബാബുവിന്റെ മൃതദേഹം ഇന്ത്യന്‍ ഭാഗത്തേക്ക് തിരിച്ചെത്തിയതോടെ സ്ഥിതി വൈകാരികമായി. ഇതിനിടെ നിരീക്ഷണ ഡ്രോണുകളുടെ ശബ്ദം ഇന്ത്യൻ സൈനികരുടെ കാതുകളിലെത്തി. നൈറ്റ് വിഷന്‍, ഇന്‍ഫ്രാറെഡ് ക്യാമറകള്‍ സ്ഥാപിച്ച ഡ്രോണുകള്‍ നിരീക്ഷണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മൂന്നാമത്തെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ഓരോ കാലാള്‍പ്പട ബറ്റാലിയനിലും ആക്രമണത്തിന് നേതൃത്വം നല്‍കുന്ന ‘ഷോക്ക് ട്രൂപ്പുകളായി’ പ്രവര്‍ത്തിക്കുന്ന ഘാതക് പ്ലാറ്റൂണുകളുണ്ട്. ഇതോടെ ബീഹാര്‍ റെജിമെന്റില്‍ നിന്നു 16ഉം പഞ്ചാബ് റെജിമെന്റില്‍ നിന്നും 3ഉം വീതം ഘാതക് പ്ലാറ്റൂണുകള്‍ സൈന്യത്തിന് പിന്തുണ നല്‍കാന്‍ അതിര്‍ത്തിയിലേക്കെത്തി. തുടര്‍ന്ന് ആക്രമണോത്സുകരായ ചൈനീസ് സൈന്യത്തെ നിയന്ത്രണരേഖയിലേക്ക് അടുപ്പിക്കാതിരിക്കാനായി ഇന്ത്യന്‍ സൈന്യം ചൈനീസ് അതിര്‍ത്തിക്ക് സമീപത്തേക്ക് കൂടുതല്‍ അടുത്തുനിന്നു.
രാത്രി 11 മണിയോടെ വീണ്ടും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ നിരവധി സൈനികര്‍ ഗാല്‍വന്‍ നദിയിലേക്കും പാറയിടുക്കുകളിലേക്കും വീണു. ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനു ശേഷമാണ് സംഘര്‍ഷത്തില്‍ അയവുണ്ടായത്. മൂന്നാം ഘട്ട ഏറ്റുമുട്ടലിനു ശേഷം മാത്രം 16 ചൈനീസ് സൈനികരുടെ മൃതദേഹം ഇന്ത്യ കൈമാറിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, പതിവില്‍ നിന്നും വിപരീതമായി ഗാല്‍വന്‍ താഴ്‌വരയില്‍ പുതിയ ട്രൂപ്പുകളെ ചൈന വിന്യസിച്ചതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്ന് വ്യക്തമായി. സാധാരണ രീതിയില്‍ പരസ്പരം ചര്‍ച്ച നടത്തുക എന്നതിലുപരി കായികമായ പോരാട്ടം തന്നെയാണ് ചൈന ലക്ഷ്യമിട്ടതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.















