ആറ് ബലന്‍ ഡി ഓര്‍ പുരസ്‌കാരം, ആറ് തവണ ഫിഫയുടെ മികച്ച താരം, ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന് ഗിന്നസ് റെക്കോര്‍ഡ്. ഫിഫയുടെ ലോക ഇലവനില്‍ കൂടുതല്‍ തവണ ഇടം നേടിയ താരം, മൂന്ന് ക്ലബ് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ഏകതാരം, 2014 ലോകകപ്പിലെ ഏറ്റവും മികച്ചതാരം. ഇത്രയും നേട്ടങ്ങൾ സ്വന്തം പേരിലുള്ള ഒരേ ഒരു താരം കാല്‍പ്പന്തുലോകത്തെ മിശിഹ ലയണൽ മെസിക്ക് ഇന്ന് 33-ാം പിറന്നാൾ.
1987 ജൂൺ 24 ന് ഫാക്ടറി തൊഴിലാളിയായ ജോർജ്ജ് ഹൊറാസിയോ മെസ്സിയുടേയും തൂപ്പുകാരിയായ സെലിയ മറിയ കുചിറ്റിനിയുടേയും മകനായി അർജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്താണ് കാൽപ്പന്തുകളിയിലെ മുടിചൂടാമന്നന്റെ ജനനം. അഞ്ചാം വയസിൽ തന്നെ പന്ത് തട്ടാൻ ആരംഭിച്ചു. തന്റെ അച്‌ഛൻ പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബിലായിരുന്നു മെസി തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 11-ാം വയസിൽ അദ്ദേഹത്തിന്റെ വളർച്ചക്ക് ആവശ്യമായ ഹോർമോണിന്റെ കുറവ് തിരിച്ചറിയപ്പെട്ടു. അർജന്റീനയിലെ ഒരു പ്രമുഖ ക്ലബ്ബായ റിവർ പ്ലേറ്റിന് മെസ്സിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. എങ്കിലും മാസം തോറും 900 ഡോളർ ചിലവാക്കി അദ്ദേഹത്തെ ചികിത്സിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.
എന്നാൽ മെസിയുടെ കഴിവിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്ന ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന കാർലെസ് റെക്സാച്ച് മെസിയെ ക്ലബ്ബിലേക്ക് ക്ഷണിച്ചു. ക്ലബ്ബിന്റെ ആവശ്യ പ്രകാരം അവർ സ്പെയിനിലേക്ക് മാറിത്താമസിച്ചു. മെസിയുടെ ചികിത്സ ക്ലബ് ഏറ്റെടുത്തു. പിന്നീടിങ്ങോട്ട് കാൽപ്പന്തുകളിയുടെ രാജകുമാരന് തിരിഞ്ഞുനേക്കേണ്ടി വന്നിട്ടില്ല.
2003 നവംബറിൽ തന്റെ 16-ാം വയസിലാണ് മെസി തന്റെ ആദ്യ ഔദ്യോഗിക മത്സരം കളിക്കുന്നത്. 2004 ൽ ലാലിഗയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ലാലിഗയുടെ ചരിത്രത്തിൽ പുതിയൊരു ഏട് മെസി എഴുതിച്ചേർക്കുകയായിരുന്നു. ലാലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മെസി മാറി. 2008-2009 സീസണിൽ റൊണാൾഡീഞ്ഞോയുടെ ക്ലബ് മാറ്റത്തെ തുടർന്നാണ് മെസിക്ക് ബാഴ്സയുടെ പത്താം നമ്പർ ജഴ്സി ലഭിക്കുന്നത്.
2005ൽ തന്റെ കരിയറിലെ ആദ്യ ഗോൾ നേടിയപ്പോൾ മെസി അത് ആഘോഷിച്ചത് സൂപ്പർതാരമായ റൊണാൾഡീഞ്ഞോയുടെ തോളിലേറിയായിരുന്നു. പിന്നീടിങ്ങോട്ട് മെസിയുടെ തോളിലേറി ബാഴ്സ മുന്നോട്ട് നീങ്ങി. മെസിയെന്നത് ഫുട്ബോൾ ആരാധകർക്ക് വെറുമൊരു താരം മാത്രമല്ല അതൊരു വികാരമാണ്.
ഫുട്ബോളിലെ ഒട്ടുമിക്ക നേട്ടങ്ങളും മെസി തന്റെ പേരിൽ എഴുതിച്ചേർത്തപ്പോഴും കിട്ടാക്കനിയായി ഒന്നുമാത്രം അവശേഷിച്ചു… ഒരു ലോകകിരീടമെന്ന മെസിയുടെ സ്വപ്നം ഇപ്പോഴും ഒരു സ്വപ്നം മാത്രമായി തുടരുകയാണ്. ഇനിയൊരു ലോകകപ്പിന് മെസിയുണ്ടാകുമോയെന്ന വിമർശകരുടെ ചോദ്യങ്ങൾക്ക് മെസിക്ക് പ്രായമാകുന്നത് വയസിൽ മാത്രമാണെന്നും ഇനിയെത്ര ലോകകപ്പ് കളിക്കണമെന്ന് അദ്ദേഹം തന്നെ തീരുമാനിക്കുമെന്നാണ് ആരാധകർ മറപടി നൽകുന്നത്.















