ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷമാണ് കഴിഞ്ഞ കുറേ നാളുകളായി വിവിധ ദേശീയ-അന്തര്‍ ദേശീയ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോഴും ചൈന കണക്കുകള്‍ പുറത്തുവിടാന്‍ ഇനിയും തയ്യാറായിട്ടില്ല. എണ്ണത്തില്‍ വലുതാണെങ്കിലും ഓരോ ഇന്ത്യന്‍ സൈനികന്റേയും ദേശ സ്‌നേഹത്തിനു മുന്നില്‍ പിടിച്ചു നിക്കാന്‍ കഴിയാതെ വന്നതോടെയാണ് ചൈന പിന്തിരിഞ്ഞത്.
സ്വന്തം മാതൃരാജ്യത്തേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കാനായി ജീവന്‍ ബലിയര്‍പ്പിച്ച 20 ഇന്ത്യന്‍ സൈനികരില്‍ ഒരാളാണ് ഘാതക് പ്ലാറ്റൂണിലെ ഗുര്‍തേജ് സിംഗ്. വളരെ ചെറുപ്പം മുതല്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ച ഗുര്‍തേജ് 2018 ഡിസംബറിലാണ് തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത്. 2020 ജൂണ്‍ 15ന് ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് സൈന്യത്തെ നേരിടാന്‍ നിയോഗിക്കപ്പെട്ട പഞ്ചാബ് ഘാതക് പ്ലാറ്റൂണ്‍ സംഘത്തിലെ ഒരു അംഗമാകാനും ഗുര്‍തേജ് സിംഗിനു കഴിഞ്ഞു.
16 ബിഹാര്‍ റെജിമെന്റിനെയാണ് ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത്. ഇവര്‍ക്ക് പിന്തുണ നല്‍കാനായി ഘാതക് പ്ലാറ്റൂണിനേയും വിന്യസിച്ചു. കത്തികളും വടികളും കൃപാണുകളുമായാണ് ഘാതക് പ്ലാറ്റൂണ്‍ സംഘം നിലയുറപ്പിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് ചൈനീസ് സൈനികര്‍ ഗുര്‍തേജ് സിംഗിനെ ആക്രമിച്ചു. നാല് പേരേയും അദ്ദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞ് വകവരുത്തി. പിന്നാലെ ഗുര്‍തേജ് കാലിടറി താഴേക്ക് വീണു. പാറക്കല്ലില്‍ ഇടിച്ചു വീണ അദ്ദേഹത്തിന്റെ കഴുത്തിലും തലയിലും പരിക്കേറ്റു.
എന്നാല്‍, ഇതിനൊന്നും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നില്ല. തന്റെ തലയിലെ കെട്ട് ഒന്നുകൂടി മുറുകെ കെട്ടിയ ശേഷം അദ്ദേഹം വീണ്ടും ധീരമായി പോരാടി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 7 ചൈനീസ് സൈനികര്‍ കൂടി അദ്ദേഹത്തിന്റെ കൈകളാല്‍ വധിക്കപ്പെട്ടു. 11 പേരെ വകവരുത്തിയ ഗുര്‍തേജ് സിംഗിനെ പിന്നില്‍ നിന്നും ഒരു ചൈനീസ് സൈനികന്‍ അടിച്ചുവീഴ്‌ത്തുകയായിരുന്നു. എന്നാല്‍, തന്റെ കൃപാൺ ഉപയോഗിച്ച് 12-ാമത്തെ ചൈനീസ് പട്ടാളക്കാരനേയും വധിച്ച ശേഷമാണ് ഗുര്‍തേജ് സിംഗ് എന്ന ധീര സൈനികന്‍ വീരമൃത്യു വരിച്ചത്.
ജൂണ്‍ 19നാണ് സ്വന്തം വസതിയില്‍ വെച്ച് പൂര്‍ണ സൈനിക ബഹുമതികളോടെ ഗുര്‍തേജ് സിംഗിന്റെ മരണാനന്തര ചടങ്ങുകള്‍ നടന്നത്. തന്റെ മകന്‍ രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചത് ഓര്‍ത്ത് അഭിമാനിക്കുന്നു എന്ന് ഗുര്‍തേജ് സിംഗിന്റെ പിതാവ് വീര്‍സ സിംഗ് പറഞ്ഞു. രണ്ട് സഹോദരന്‍മാരില്‍ ഒരാളുടെ വിവാഹത്തിന് ഒരാഴ്ച മാത്രം ശേഷിക്കേയാണ് ഗുര്‍തേജ് സിംഗ് വീരമൃത്യു വരിച്ചത്. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായതിനേ തുടര്‍ന്ന് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഗുര്‍തേജ് സ്വയം തീരുമാനിക്കുകയായിരുന്നു.