ലണ്ടന്‍: മുപ്പത്തുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട ലിവര്‍പൂള്‍ താരങ്ങളെല്ലാം ഇംഗ്ലീഷ്
പ്രീമിയര്‍ ലീഗ് വിജയലഹരിയിലാണ്. എല്ലാവര്‍ക്കും പക്ഷെ ഒരു കാര്യത്തില്‍ സംശയ മേയില്ല അത് പരിശീലകനായ ജുര്‍ഗന്‍ ക്ലോപ്പിനെക്കുറിച്ചാണ്. ഏറെ വാചാലനായത് ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണാണ്. ‘ഞങ്ങള്‍ ഇനിയും വിജയം കൊയ്യും. ഞങ്ങളുടെ കളി ടീമിനും നഗരത്തിനും ഒപ്പം സ്വന്തം പരിശീലകനും വേണ്ടിയാണ്.’ ഹെന്‍ഡേഴ്‌സണ്‍ ആവേശത്തോടുകൂടിപ്പറഞ്ഞു.
ക്ലോപ്പിന്റെ ടീമംഗങ്ങളോടുള്ള പെരുമാറ്റത്തെക്കുറിച്ചാണ് എല്ലാ താരങ്ങള്‍ക്കും വാതോരാതെ പറയാനുള്ളത്. എല്ലാ കളിക്കാരുടേയും കളിമികവ് പരമാവധി പുറത്തെടുക്കാനും പരിക്കില്‍ നിന്ന് പരമാവധി വിട്ടു നിര്‍ത്താനും പരിശീലകന്‍ എന്ന നിലയില്‍ ക്ലോപ്പ് ശ്രദ്ധിച്ചെന്നും ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. ‘ജയിച്ചില്ലെങ്കില്‍ അടുത്ത കളിയില്‍ ശക്തമായി തിരിച്ചുവരും; ജയിച്ചാല്‍ അത് തുടരും’ ഇതായിരുന്നു ക്ലോപ്പ് എന്നും പറഞ്ഞിരുന്നതെന്നും ഹെന്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് ലീഗിലെ മുന്‍നിരക്കാരായ ലിവര്‍പൂള്‍ അവസാന മത്സരം കളിക്കാതെ തന്നെ കിരീടത്തിന് അവകാശികളായത്. ചെല്‍സി 2-1ന് ലീഗിലെ രണ്ടാമതായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് മേല്‍ വിജയം നേടിയതോടെയാണ് ലിവര്‍പൂള്‍ കിരീടജേതാക്കളായ പ്രഖ്യാപനം വന്നത്. ഏഴു കളികള്‍ ലീഗില്‍ ബാക്കിനില്‍ക്കേ സിറ്റിയേക്കാള്‍ 23 പോയിന്റുകളുടെ വ്യത്യാസത്തിലാണ് ലിവര്‍പൂള്‍ ജേതാക്കളായത്. ലീഗില്‍ ആകെ ഒരേയൊരു തോല്‍വിമാത്രമാണ് ലിവര്‍പൂള്‍ വഴങ്ങിയത്.















