ഈയടുത്ത കാലത്ത് സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ് വെബ് സീരീസുകൾ. ഓ ടി ടി പ്ലാറ്റുഫോമുകൾ സർവ സാധാരണമായി തുടങ്ങിയതോടെ പ്രേക്ഷകർ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുക ആണ് അവയ്ക്ക്. അതുകൊണ്ട് തന്നെ മറ്റു മാധ്യമങ്ങൾ കയ്യടക്കിയ സ്യൂഡോ ലിബറൽ ആന്റി ഹിന്ദു കാർട്ടൽ ആദ്യമേ തന്നെ പിടി മുറുക്കിയിരിക്കുന്ന ഇടവും കൂടിയായി മാറിയിരിക്കുന്നു ഇത്. ഇന്ത്യയിൽ ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയ ഓരോ സീരീസുകളും കണ്ടാൽ അതിലൊക്കെ ചില വ്യക്തമായ പാറ്റേണുകൾ ദൃശ്യമാവും. കുടുംബങ്ങളെ അകറ്റി പേഴ്‌സണൽ വ്യൂവിങ്ങിനുള്ള ഇടങ്ങൾ ആയിട്ടാണ് മിക്ക സീരീസുകളും പ്ലെയ്‌സ് ചെയ്യപ്പെട്ടിട്ടുള്ളത്. ദൃശ്യങ്ങളിലും സംഭാഷണങ്ങളിലും അശ്ലീലതയുടെ അതിപ്രസരം കുത്തിനിറച്ച ഇത്തരം സീരീസുകളിൽ ഇന്ത്യയെയും ഹിന്ദുവിനെയും പ്രത്യക്ഷമായും പരോക്ഷമായും ആക്രമിക്കാനുള്ള ഒരു അവസരവും വിട്ടുകളഞ്ഞിട്ടില്ല. ഇതുവരെയുള്ള വെബ് സീരീസുകളിൽ വിജയം വരിച്ചു കഴിഞ്ഞ സേക്രഡ് ഗെയിംസ്, പാതാൾ ലോക്, ഫാമിലി മാൻ, ലൈല, മിർസാപൂർ …. ഓരോ സീരീസുകളും മത്സരിക്കുകയായിരുന്നു ലെഫ്റ്റ് ലിബറൽ അജണ്ട നരേഷനിൽ ഒട്ടും സംശയിക്കാത്ത രീതിയിൽ ഇഴ പിരിച്ചു ചേർക്കാൻ. ഹിന്ദു ബിംബങ്ങളെ, ആരാധനാക്രമങ്ങളെ, ദേവി ദേവന്മാരെ, എന്തിന് ഇന്ത്യയെത്തന്നെ.. ആക്രമിക്കുകയും, അപഹസിക്കുകയും ചെയ്യുന്നത് ഒരു വാർപ്പ് മാതൃകയായി തന്നെ സീരീസുകളുടെ ഭാഗമായിരിക്കുന്നു. ആധുനികതയുടെ പേരിൽ അരാജകത്വവും യഥേഷ്ടം ഈ സീരീസുകൾ പ്രമോട്ട് ചെയ്യുന്നുണ്ട്.
ടെലിവിഷനുകളെക്കാൾ ഏറെ മൊബൈൽ സ്‌ക്രീനുകളിൽ പ്രേക്ഷകരുള്ള ഇത്തരം സീരീസുകൾ, ലൈംഗീക അതിപ്രസരം കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുക, അതിനിടയിൽ രാഷ്ട്രീയ നിലപാടുകൾ കുത്തിവെയ്ക്കുക എന്ന സമൂഹത്തിൽ പിൻവാതിലിലൂടെ നുഴഞ്ഞു കയറുന്ന സ്യൂഡോ ലിബറൽ ശൈലിയുടെ പ്രയോക്താക്കൾ ആണ്. അവരുടെ ഏറ്റവും വലിയ വെല്ലുവിളിയായ ഭാരതീയ കുടുംബം എന്ന സങ്കൽപ്പത്തെ തകർക്കാനുള്ള ഒരു അവസരവും വിനിയോഗിക്കാതെ ഇരുന്നിട്ടില്ല … അല്ല പറ്റാവുന്ന ഇടങ്ങളിൽ അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക കൂടിയാണെന്ന് പറയണം. മറ്റൊന്ന് കൂടി പറയണം, ഇന്ത്യയെ ചിത്രീകരിക്കുമ്പോൾ വൃത്തിഹീനമായ തെരുവുകൾ, വീട്ടകങ്ങൾ, അഴിമതിക്കാർ മാത്രമുള്ള സിസ്റ്റം, വഞ്ചനയും കാലുഷ്യവും നിറഞ്ഞ കുടുംബ ബന്ധങ്ങൾ, തുടങ്ങിയ വെറുപ്പ് ഉളവാക്കുന്ന പശ്ചാത്തലങ്ങളും, കഥാപാത്രങ്ങളും മാത്രമാണ് ഇതേവരെ ഈ സീരീസുകൾ കാഴ്ചകളായി പകർത്തിവെച്ചിട്ടുള്ളത്. സ്‌പെഷ്യൽ ഓപ്സ്, അസൂർ എന്നിവ പോലുള്ള ചില അപവാദങ്ങൾ മാറ്റി നിർത്തിയാൽ.
പക്ഷെ ഈ സീരീസുകളിൽ നിന്നൊക്കെ വേറിട്ട് നിൽക്കുകയാണ് ഹോട്ട്സ്റ്റാറിൽ ഇപ്പോൾ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന രാം മാധ്വാണിയുടെ “ആര്യ”. സുഷ്മിതാ സെൻ വളരെക്കാലത്തിന് ശേഷം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്ന ഈ സീരീസ് (അതൊരു തിരിച്ചുവരവ് തന്നെയാണ് എന്ന് പ്രത്യേകം എടുത്തു പറയണം) സ്ഥിരം ചേരുവകൾ എല്ലാം തൂത്തെറിഞ്ഞു കൊണ്ട് പ്രമേയപരമായും കൈകാര്യം ചെയ്യുന്ന രീതിയിലും വേറിട്ട് നിൽക്കുകയാണ് ആര്യ . ഒട്ടും പിന്തിരിപ്പൻ എന്ന പരാതിക്ക് ഇട കൊടുക്കാത്ത രീതിയിൽ തികച്ചും ആധുനികമായ ചിന്താശൈലി, പാരമ്പര്യത്തെയും, വിശ്വാസങ്ങളെയും തച്ചു തകർക്കാതെ, അതിന്റെ മൂല്യങ്ങളെ ആഖ്യാനങ്ങളിൽ ഇഴ പിരിച്ചു ചേർത്ത് കൊണ്ട് – ഒരു ത്രില്ലർ ഗണത്തിലുള്ള സീരീസ് സൃഷ്ടിക്കുന്നതിൽ ഇതിന്റെ ശിൽപ്പികൾ പൂർണമായി വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.
കുടുംബ സമേതം കാണാവുന്ന, എന്നാൽ കുടുംബമൂല്യങ്ങളെ പറ്റി ഒട്ടും “പ്രീച്ചി” ആവാതെ കൊണ്ട്, ഊന്നൽ കൊടുക്കുന്ന അപൂർവമായി മാത്രം ഭവിക്കുന്ന ഒരു സീരീസ്. എനിക്ക് ഏറ്റവും ആകർഷകമായി തോന്നിയ ഒരു കാര്യം, ഭഗവത് ഗീത പോലുള്ള അമൂല്യമായ ഒന്ന്, ഇന്നത്തെ സമൂഹത്തിന്, തലമുറയ്ക്ക്, സ്വീകാര്യമായ രീതിയിൽ എങ്ങിനെ പ്രസക്തമാക്കും എന്നുള്ളത് വളരെ സട്ടിൽ ആയി സൂചിപ്പിച്ചു പോവുന്നുണ്ട് എന്നതാണ്. ഡൽഹിയും മുംബൈയുമല്ലാതെ ഒരു ഭൂമിക, വൃത്തിഹീനമായ, ദാരിദ്ര്യത്തിന്റെ ചിത്രങ്ങൾ മാത്രമല്ലാതെയുള്ള കാഴ്ചകൾ കാണുന്ന ക്യാമറ, പശ്ചാത്തലമായി വിസ്മൃതിയിൽ പോയ പഴയ പാട്ടുകൾ … മന്ദതാളത്തിൽ തുടങ്ങിയ ത്രില്ലർ ഒരിക്കലും ബോറടിപ്പിക്കുന്നില്ല എന്ന് തന്നെ പറയണം. ഇങ്ങനെ പറയുമ്പോഴും ആധുനിക സമൂഹത്തിലെ മാറുന്ന ജീവിത ശൈലിയുടെ നേർക്കാഴ്ചകൾ പകർത്തിവെയ്ക്കാൻ മറക്കുന്നുമില്ല എന്ന് കൂടി പ്രത്യേകം ശ്രദ്ധിക്കണം.
സ്ഥിരം മുഖങ്ങളായ സ്വരാ ഭാസ്കറും, അനുരാഗ് കശ്യപും ഒന്നുമല്ല അണിയറയിൽ എന്നത് തന്നെയാണ് ഈ സീരീസിന്റെ മറ്റൊരു പ്രത്യേകത. മാച്ചിസ്സിലും, ജോഷിലും ഒക്കെ പ്രത്യക്ഷപ്പെട്ട് വിസ്മൃതിയിൽ മറഞ്ഞ ചന്ദ്രചൂഡ് സിങ്, ആദ്യകാല ദൂരദർശൻ സീരിയലുകളിലെയും പരസ്യങ്ങളിലെയും ഒക്കെ സ്ഥിരം മുഖമായിരുന്നു ജയന്ത് കൃപലാനി, പിന്നെ വളരെ ടാലന്റഡ് ആയ നമിത് ദാസ്, ഒട്ടും ഇമ്പ്രസീവ് അല്ലാത്ത പ്രകടനങ്ങൾ മാത്രം ഇതുവരെ കാഴ്ച വെച്ചിട്ടുള്ള സിക്കന്ദർ ഖേർ, തുടങ്ങിയ ചില കലാകാരന്മാരുടെ മികച്ച പെർഫോമൻസ് ഈ സീരീസിന്റെ ഹൈലൈറ്റ് ആണ് എന്ന് പറയാം. എന്നാൽ ഇതിലൊക്കെ ഉപരിയായി സുഷ്മിതാ സെൻ എന്ന പ്രതിഭയുടെ അസാമാന്യ സ്‌ക്രീൻ പ്രെസൻസ്. ഓരോ പരീക്ഷണങ്ങളിലും തന്നെ കുടുംബത്തെ പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ ചേർത്തു പിടിച്ചു കൊണ്ട് നീങ്ങുന്ന ഒരു അമ്മയുടെ, കുടുംബ നാഥയുടെ, ഒന്നിന് പിറകെ ഒന്നായി നേരിടേണ്ടി വന്ന പ്രതിസന്ധികളെ തരണം ചെയ്യുന്ന ശക്തയായ സ്ത്രീത്വത്തിന്റെ മുഖങ്ങൾ അസാമാന്യ കയ്യടക്കത്തോടെ അവർ സ്‌ക്രീനിൽ പകർത്തിയിട്ടുണ്ട് ..
ഒരു പക്ഷെ തിലകനോട് ചോദിച്ച പോലെ “എവിടെയായിരുന്നു ഇത്രകാലം?” എന്ന് പ്രേക്ഷകരെക്കൊണ്ട് ചോദിപ്പിക്കുന്ന പ്രകടനം.