ന്യൂഡൽഹി: യാത്രയ്‌ക്കിടെ ലഗേജും വിലപിടിപ്പുള്ള രേഖകളും നഷ്ടമാകുന്നതും അത്ര അസാധാരണമല്ല. എന്നാൽ യാത്രയുടെ സന്തോഷം മുഴുവൻ ഇത് നഷ്ടപ്പെടുത്തും. സോളോ യാത്രയ്‌ക്കിടെ ആണെങ്കിൽ പ്രശ്നം ഗുരുതരമാകും. അത്തരം ഒരു നഷ്ടപ്പെടലും പിന്നിട് നടന്ന സംഭവങ്ങളുമാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. ഇന്ത്യ വിറ്റ്കിൻ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കേരളത്തിൽ നടന്ന നന്മയുടെ കഥ പുറംലോകം അറിയുന്നത്. കൃഷ്ണൻ എന്ന യുവാവ് കഥയിലെ ഹിറോ. എന്നാൽ സ്ഥലത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പോസ്റ്റിലില്ല.
അമേരിക്കയിൽ നിന്നും കേരളം സന്ദർശിക്കാൻ എത്തിയതായിരുന്നു യുവതി. ബീച്ചിന് സമീപത്തുള്ള നഗരത്തിലാണ് എടിഎം കാർഡ് നഷ്ടപ്പെട്ടതെന്ന് യുവതി പറയുന്നു. അവിടെ നിന്നും യാത്ര തിരിച്ച യുവതി അഞ്ച് മണിക്കൂറിന് ശേഷമാണ് കാർഡ് നഷ്ടമായ കാര്യം അറിയുന്നത്. പിന്നീടാണ് എടിഎം മെഷിനിൽ കാർഡ് മറന്നു പോയ കാര്യം യുവതിക്ക് ഓർമ്മ വന്നത്. ബിച്ചിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഡിഎച്ച്എൽ കൊറിയറിൽ അമേരിക്കയിലേക്ക് പാഴ്സൽ അയക്കാൻ പോയ കാര്യവും അവിടെ നിന്നും പണം എടുക്കാനായി എടിഎമ്മിൽ പോയ കാര്യവും യുവതിയുടെ മനസ്സിൽ ഓടിയെത്തി. ഇതോടെ എടിഎം കൗണ്ടറിൽ കാർഡ് മറന്നു പോയതാകാം എന്ന് യുവതിക്ക് തോന്നി.
തുടർന്ന് ഡിഎച്ച്എൽ കൊറിയറിൽ വിളിച്ച് കൗണ്ടറിൽ എടിഎം കാർഡ് ഉണ്ടോ എന്ന് പരിശോധിക്കാമോ എന്ന് അവിടത്തെ ജീവനക്കാരനോട് ചോദിച്ചു. ആ സമയത്ത് അറിയാവുന്ന മുഴുവൻ ഹിന്ദു ദൈവങ്ങളോടും പ്രാർത്ഥിക്കുകയായിരുന്നു. കൊറിയർ ജീവനക്കാരൻ എംടിഎം മെഷിന് മുകളിൽ തന്നെ ഭദ്രമായി ഉണ്ടെന്ന് യുവതിയെ വിളിച്ചറിയിച്ചു.
എന്നാൽ അവിടെയാണ് മറ്റൊരു പ്രതിസന്ധി ഉടലെടുക്കുന്നതെന്ന് യുവതി പറയുന്നു. 36 മണിക്കൂർ മാത്രമാണ് ഞാൻ ഇന്ത്യ വിടാനുള്ളത്. മാത്രമല്ല ഞായറാഴ്ചയായിരുന്നു അത്. അതിനാൽ കൊറിയർ അയച്ചാലും കാർഡ് സമയത്ത് കിട്ടില്ല. ഹോട്ടൽ ബിൽ അടക്കം സകലതും ബാക്കിയുണ്ട്. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ വിഷമത്തിലായി.
രാത്രി ആയിക്കാണും എനിക്ക് ഒരു ഫോൺ വന്നു. താമസിക്കുന്ന ഹോട്ടൽ നിന്നും പുറത്ത് വരുമോ എന്ന് ചോദിച്ചാണ് കോൾ വന്നത്. ചെന്ന് നോക്കിയപ്പോൾ ഡിഎച്ച്എൽ കൊറിയറിലെ ജീവനക്കാരൻ എടിഎം കാർഡുമായി മുന്നിൽ നിൽക്കുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഓട്ടോയിൽ ആറ് മണിക്കൂർ യാത്ര ചെയ്താണ് അദ്ദേഹം എത്തിയത്. ആകെ 14 മണിക്കൂറാണ് തിർത്തും അപരിചിതയായ എനിക്ക് വേണ്ടി അവർ യാത്ര ചെയ്തത്.
എന്ത് ചെയ്യണമെന്ന് അറിയാത്ത ഞാൻ അവർക്ക് കുറച്ച് പണം നൽകാൻ ശ്രമിച്ചു. എന്നാൽ എത്ര നിർബന്ധിച്ചിട്ടും അവർ പണം വാങ്ങാൻ കൂട്ടാക്കിയില്ല. ഇത്രയും നന്മ മനസിൽ സൂക്ഷിച്ച വ്യക്തിയുടെ പേര് കൃഷ്ണൻ എന്നാണ്. സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും ഹിന്ദു ദൈവം. ഇനി കർമ്മയില്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ. ഈ സംഭവം മനുഷ്യരിലുള്ള നിങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എനിക്കതിന് സാധിച്ചു എന്നും യുവതി പറയുന്നു.
View this post on Instagram















