ലണ്ടന്‍: ലോകം മുഴവന്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കുനേരെ നടക്കുന്ന വിവേചനത്തിന് ഫുട്‌ബോള്‍ മൈതാനത്തുനിന്നും വീണ്ടും തെളിവുകള്‍. പ്രൊഫഷണല്‍ ഫുട്‌ബോള്‍ അസോസി യേഷനാണ് തെളിവുകളുമായി രംഗത്തെത്തിയത്. കളിക്കളത്തിലും ആരാധകരുടെ പെരുമാറ്റത്തിനുമപ്പുറം കമന്ററി പറയുന്നതിലും വിവേചനം പ്രകടമാണെന്നാണ് പഠനം.
നിരവധി വര്‍ഷത്തെ കമന്ററികളുടെ പരിശോധനയിലാണ് വിവാദ വിഷത്തിന്റെ തെളിവുകള്‍ കിട്ടിയത്. കമന്റേറ്റര്‍മാര്‍ വെളുത്തവര്‍ഗ്ഗക്കാരായ താരങ്ങളെ അനാവശ്യമായി പുകഴ്‌ത്തുന്ന തായാണ് അസോസിയേഷന്‍ ആരോപിക്കുന്നത്. എന്നാല്‍ കറുത്തവര്‍ഗ്ഗക്കാരായ താരങ്ങള്‍ എത്രമികച്ച കളി പുറത്തെടുത്താലും അവരെ മന:പൂര്‍വ്വം പ്രശംസിക്കാത്ത നിരവധി കമന്റേറ്റര്‍മാരുണ്ടെന്നാണ് അസോസിയേഷന്‍ ആരോപിക്കുന്നത്.
അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ലോയിഡെന്ന കറുത്തവര്‍ഗ്ഗക്കാരനെ പോലീസ് മര്‍ദ്ദിച്ചു കൊന്നതിന് ശേഷമാണ് വര്‍ണ്ണവെറി വിഷയം ലോകവ്യാപക ചര്‍ച്ചയായത്. തുടര്‍ന്ന് കായിക ലോകത്തെ നിരവധി താരങ്ങള്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായി.
മൈതാനത്ത് കളിക്കിടെ ചെല്‍സി താരം രൂഡിഗര്‍, ഇറ്റാലിയന്‍ ലീഗ് താരം ബാലോറ്റെലി എന്നിവര്‍ ആരാധകരുടെ അധിക്ഷേപത്തിനിടെ ഈ സീസണിന്റെ ആദ്യം രംഗത്തു വന്നിരുന്നു. ഫുട്‌ബോളിലെ വര്‍ണ്ണവെറിക്ക് കഠിനമായി ജയില്‍ ശിക്ഷ തന്നെ നല്‍കണമെന്നും അസോസിയേഷന്‍ എല്ലാ രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.















